Friday, April 15, 2016

മാതൃക മത്സ്യബന്ധന യാനം നീറ്റിലിറക്കുന്നു



കൊച്ചി
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌നെറ്റ്‌) ഗോവ കപ്പല്‍ശാലയുമായി ചേര്‍ന്നു രൂപകല്‍പന ചെയ്‌ത ഇന്ധന ക്ഷമത കൂടിയ ഐആര്‍ ക്ലാസ്‌ മാതൃക മത്സ്യ ബന്ധന യാനം എഫ്‌. വി. സാഗര്‍ ഹരിത തിങ്കളാഴ്‌ച നീറ്റിലിറക്കും. രാവിലെ 9.30ന്‌ സിഫ്‌നെറ്റ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ (ഐസിഎആര്‍) ഡയറക്‌റ്റര്‍ ജനറല്‍ ത്രിലോചന്‍ മഹാപാത്ര ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. മത്സ്യബന്ധനം മൂലം പ്രതിവര്‍ഷം 136 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ അന്തരീക്ഷത്തിലേക്കു പുറന്തുള്ളുന്നുവെന്നാണ്‌ കണക്ക്‌. ഇന്ത്യയില്‍ ഒരു കിലോഗ്രാം മത്സ്യം പിടിക്കുമ്പോള്‍ ഒന്നര കിലോഗ്രാം കാര്‍ബണാണു പുറന്തള്ളുന്നത്‌. ഈ സാഹചര്യത്തിലാണു പ്രകൃതി സൗഹാര്‍ദമായ മത്സ്യ ബന്ധന ബോട്ടിന്റെ പ്രാധാന്യമെന്നു സിഫ്‌റ്റ്‌ ഡയറക്‌റ്റര്‍ ഡോ. സി.എന്‍. രവിശങ്കര്‍ പറഞ്ഞു. ഐസിഎആറിന്റെ ദേശീയ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്‌ ഫണ്ട്‌ വഴി ലഭിച്ച 14. 5 കോടി രൂപയില്‍ ഏഴു കോടി രൂപ ചെലവഴിച്ചാണു പൊതുസ്വകാര്യ പങ്കാളിത്തതോടെ യാനം നിര്‍മിച്ചത്‌. ഹള്ളിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തുക വഴി 14 ശതമാനം ഇന്ധന ലാഭം ലഭിക്കും. ലോങ്‌ ലൈനിങ്‌, ഗില്‍ നെറ്റിംഗ്‌, ട്രോളിങ്‌ എന്നീ മൂന്നു മത്സ്യ ബന്ധന രീതികളും സാധ്യമാകുന്ന യാനമെന്ന പ്രത്യേകതയും സാഗര്‍ ഹരിതയ്‌ക്കുണ്ട്‌. ഡക്ക്‌ വരെ സ്റ്റീലും സൂപ്പര്‍ സ്‌ട്രക്‌ചര്‍ ഫൈബര്‍ ഗ്ലാസ്‌ റീഇന്‍ഫോഴ്‌സഡ്‌ പ്ലാസ്‌്‌റ്റിക്കുമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വാര്‍ത്ത വിനിമയത്തിന്‌ അത്യാധുനിക സംവിധാനങ്ങളുള്ള യാനത്തില്‍ സമുദ്രജലം തണുപ്പിച്ചു മത്സ്യം സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്‌. വാര്‍ത്താസമ്മേളനത്തില്‍ നേവല്‍ ആര്‍ക്കിടെക്‌റ്റ്‌ എം.വി. ബൈജു, ഫിഷിങ്‌ ടെക്‌നോളജി ഡിവിഷന്‍ മേധാവി ഡോ. ലീല എഡ്വിന്‍ എന്നിവര്‍ പങ്കെടുത്തു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...