Saturday, January 16, 2016

ഇന്‍കെല്‍ രണ്ടാംകെട്ടിട സമുച്ചയം: നിക്ഷേപകര്‍ക്ക്‌ താല്‌പര്യമേറുന്നു, 60000 ച.അടി പാട്ടത്തിന്‌




കൊച്ചി: അങ്കമാലിയില്‍ ഇന്‍കെല്‍ വാണിജ്യ സമുച്ചയത്തിന്റെ രണ്ടാം കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിനു വളരെമുമ്പുതന്നെ പ്രമുഖ നിക്ഷേപകര്‍ സ്ഥലം പാട്ടത്തിനെടുത്തു. രണ്ടര ലക്ഷം ചതുരശ്ര അടി വരുന്ന കെട്ടിടത്തില്‍ 60,000 ചതുരശ്ര അടി ഇതിനോടകം പാട്ടത്തിനു നല്‍കി. നിക്ഷേപം ക്ഷണിച്ചുകൊണ്ട്‌ ഇന്‍കെല്‍ നടത്തിയ റോഡ്‌ഷോയില്‍ 40,000 ചതുരശ്ര അടിയ്‌ക്ക്‌ കൂടി ആവശ്യക്കാരെത്തിയിട്ടുണ്ട്‌. 

സര്‍ക്കാര്‍സ്വകാര്യ സംരംഭമായ ഇന്‍ഫ്രാസ്‌ട്രകച്ചര്‍ കേരള ലിമിറ്റഡ്‌ അങ്കമാലിയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ സമുച്ചയത്തിലെ രണ്ടാം ടവറിന്റെ ഉദ്‌ഘാടനം വരുന്ന ഏപ്രിലിലാണ്‌ നിശ്ചയിച്ചിട്ടുളളത്‌.

ഇന്‍കെലിന്റെ സാധ്യതകളോട്‌ റോഡ്‌ഷോയില്‍ നിക്ഷേപക സമൂഹം ശുഭാപ്‌തിവിശ്വാസത്തോടെ പ്രതികരിച്ചുവെന്നും ഇതിലൂടെ മാത്രം 40000 ചതുരശ്ര അടി സ്ഥലത്തിനായുളള അന്വേഷണങ്ങള്‍ ലഭിച്ചു കഴിഞ്ഞതായും ഇന്‍കെല്‍ എംഡി ടി.ബാലകൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ പരിസ്ഥിതിസൗഹൃദ നിക്ഷേപകരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിലപാടാണ്‌ ഇന്‍കെല്‍ എടുത്തിട്ടുത്‌. ഇക്കാര്യത്തില്‍ ഇന്‍കെലിന്റെ പ്രതിബദ്ധതയാണ്‌ വ്യക്തമാകുന്നതെന്ന്‌ ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

ഐടി, ഐടിഅധിഷ്‌ഠിത വ്യവസായം, ഇലക്‌ട്രോണിക്‌സ്‌, വിദ്യാഭ്യാസം, വസ്‌ത്രാലങ്കാരം, ഭക്ഷ്യ സംസ്‌കരണം, പാക്കേജിംഗ്‌ എന്നീ മേഖലയില്‍ പെട്ട കമ്പനികള്‍ ഇന്‍കെലിനെ സമീപിച്ചിട്ടുണ്ട്‌. അങ്കമാലിയിലെ വാണിജ്യ സമുച്ചയത്തിന്‌ മികച്ച റോഡ്‌, റെയില്‍ ബന്ധമുണ്ടെന്നതും ഗുണകരമായ പ്രത്യേകതയാണ്‌.

കുറഞ്ഞ നിരക്കിലുളള പാട്ടമാണ്‌ നിക്ഷേപകരെ ഇന്‍കെല്‍ പാര്‍ക്കിലേക്ക്‌ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകമെന്ന്‌ ടി ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. സൗകര്യങ്ങളും മികച്ചതാണ്‌. ആഗോള കമ്പനികളുള്‍പ്പെടെ ബിസിനസ്‌ പാര്‍ക്കില്‍ താത്‌പര്യം പ്രകടിപ്പിച്ച്‌ മുന്നോട്ടു വന്നു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗരോര്‍ജ്ജ ഉത്‌പാദന പദ്ധതി, ഹൈടെക്‌ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായും ആവശ്യക്കാര്‍ ബിസിനസ്‌ പാര്‍ക്കിനെ സമീപിക്കുന്നുണ്ട്‌. 

അങ്കമാലിയിലെ ബിസിനസ്‌ പാര്‍ക്ക്‌ കൂടാതെ മലപ്പുറത്തെ ഇന്‍കെല്‍ ഗ്രീന്‍സ്‌ എന്ന പദ്ധതിയും തിരുവനന്തപുരത്തെ ഇന്‍കെസ്‌ ട്രേഡ്‌സെന്ററും റോഡ്‌ഷോയിലൂടെ മുന്നോട്ടു വയ്‌ക്കുന്നുണ്ട്‌. 

Friday, January 15, 2016

മെഷിനറി എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണ ആശയങ്ങളും




കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ മെഷിനറി എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികളുടെ നവീനാശയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വ്യവസായ വകുപ്പ്‌ തീരുമാനിച്ചു.

കേരളത്തിലെ വിദ്യാലയങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളും നിര്‍മ്മാണ മാതൃകകളും പ്രദര്‍ശിപ്പിക്കാനും പേറ്റന്റ്‌ നേടിയെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക്‌ എക്‌സ്‌പോയില്‍ അവസരം ലഭിക്കും. സംസ്ഥാന വ്യവസായ വകുപ്പ്‌ സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോയില്‍ വാണിജ്യതാത്‌പര്യത്തിനപ്പുറമായി സംസ്ഥാനത്തെ വാണിജ്യ, വ്യവസായ, ഗവേഷണ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ കഴിയും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറ്റി ഇരുപത്തഞ്ചോളം മെഷിനറി നിര്‍മ്മാതാക്കളും മേളയില്‍ പങ്കെടുക്കുന്നുണ്ട്‌. 11 മേഖലകളിലുള്ള നൂതന യന്ത്രസാമഗ്രികളുടെ പ്രദര്‍ശനമാണ്‌ അങ്കമാലിയിലെ അഡ്‌ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 28 മുതല്‍ 30 വരെ നടക്കുന്നത്‌.

നൂതനാശയങ്ങളും അവയെ അടിസ്ഥാനമാക്കി സൃഷ്ടിച്ച മാതൃകകളും പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരത്തിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താവുന്ന ആശയങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കാനും കഴിയുമെന്ന്‌ വ്യവസായ വകുപ്പ്‌ ഡയറക്ടര്‍ ശ്രീ പി.എം ഫ്രാന്‍സിസ്‌ പറഞ്ഞു. ഇങ്ങനെ അധ്യയനത്തോടൊപ്പം തന്നെ വ്യവസായ ലോകവുമായി ബന്ധപ്പെടാനും വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമുണ്ടാകും.

മെഷിനറി എക്‌സപോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്ന ഈ അവസരത്തെക്കുറിച്ച്‌ വ്യവസായ വകുപ്പ്‌ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്‌. അതത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോജക്ടുകള്‍ അധ്യാപകര്‍ തന്നെ പ്രാഥമികമായി വിലയിരുത്തി സാക്ഷ്യപ്പെടുത്തി വ്യവസായ വകുപ്പിന്‌ അയയ്‌ക്കണം. വ്യവസായ വകുപ്പിന്റെ വിദഗ്‌ധ സമിതി പരിശോധിച്ച്‌ മികച്ചതെന്നു കണ്ടെത്തുന്ന പ്രൊജക്ടുകള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി മാത്രം അഞ്ച്‌ സ്റ്റാളുകള്‍ സൗജന്യമായി നല്‍കുമെന്നും വ്യവസായ വകുപ്പ്‌ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ ആശയങ്ങളും മാതൃകകളും പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല, എക്‌സപോയില്‍ പങ്കെടുക്കുന്ന വ്യവസായികളുമായും വിദഗ്‌ധരുമായും ആശയങ്ങള്‍ പങ്കുവയ്‌ക്കാനും അവയെ വാണിജ്യപരമായി ഉപയോഗിക്കാനുമാവും. ആശയങ്ങള്‍ പലര്‍ക്കുമുണ്ടാകുമെങ്കിലും അവ യാഥാര്‍ത്ഥ്യമാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഉണ്ടാകാറില്ലെന്നും ഈ കുറവ്‌ പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ എക്‌സ്‌പോയിലൂടെ സാധിക്കുമെന്നും ശ്രീ പി.എം ഫ്രാന്‍സിസ്‌ ചൂണ്ടിക്കാട്ടി. മികച്ചതെന്നു തോന്നുന്ന മാതൃകകള്‍ പ്രദര്‍ശകര്‍ക്ക്‌ വാങ്ങാന്‍ സാധിക്കുന്ന രീതിയില്‍ സംവിധാനമൊരുക്കും.

സംസ്ഥാനത്ത്‌ വ്യവസായം വളര്‍ത്തുന്നതിന്‌ ഏറ്റവും അനുയോജ്യമായ മേഖലയാണ്‌ സൂക്ഷ്‌മചെറുകിട വ്യവസായങ്ങള്‍. ഈ മേഖലയില്‍ സ്റ്റാര്‍ട്ടപ്‌ സംരംഭങ്ങള്‍ക്ക്‌ ഏറെ സംഭാവനകള്‍ നല്‍കാനാകും. ഐടി മേഖലയിലുള്‍പ്പെടെ സ്റ്റാര്‍ട്ടപ്‌ സംരംഭങ്ങള്‍ ഉണ്ടായിട്ടുളളത്‌ യുവാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ്‌. ഐടി മേഖലയിലേതിനു സമാനമായ മുന്നേറ്റം ചെറുകിട വ്യവസായ സംരംഭങ്ങളിലും ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കേണ്ടത്‌ അത്യാവശ്യമാണെന്നും പി.എം ഫ്രാന്‍സിസ്‌ പറഞ്ഞു. അത്‌ ലക്ഷ്യമാക്കിയാണ്‌ മെഷിനറി എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യസര്‍ക്കാര്‍ മേഖലയിലുളള പത്ത്‌ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ മെഷിനറി എക്‌സ്‌പോ സംഘടിപ്പിക്കുന്നത്‌. എംഎസ്‌എംഇ ഡവലപ്‌മന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, കെഎസ്‌ഐഡിസി, ഫിക്കി, സിഐഐ, സിഐഎഫ്‌ഐ, എന്‍എസ്‌ഐസി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പ്ലാസ്റ്റിക്‌ എന്‍ജിനീയറിംഗ്‌ ആന്‍ഡ്‌ ടെക്‌നോളജി, കുസാറ്റ്‌, കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ തുടങ്ങിയവയാണ്‌ വ്യവസായവകുപ്പുമായി സഹകരിക്കുന്നത്‌. 

Wednesday, January 13, 2016

ഇന്‍ഫോപാര്‍ക്ക്‌ രണ്ടാം ഘട്ടം - 'ഇന്ദീവരം' 21-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും


ഇന്‍ഫോപാര്‍ക്ക്‌ രണ്ടാം ഘട്ടം - 'ഇന്ദീവരം' 
21-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും



കൊച്ചി: ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിലെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായ ആദ്യ കെട്ടിടം 'ഇന്ദീവരം' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനുവരി 21-ന്‌ വൈകുന്നേരം അഞ്ചു മണിക്ക്‌ ഉദ്‌ഘാടനം ചെയ്യും.3.3 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള പുതിയ കെട്ടിടത്തില്‍ 3000 പേര്‍ക്ക്‌ ജോലി ലഭിക്കും
വ്യവസായ, ഐടി വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, സഹകരണവകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍, ഇന്നസെന്റ്‌ എംപി, ബി.ഡി. ദേവസി എംഎല്‍എ, വ്യവസായ, ഐടി വകുപ്പ്‌ സെക്രട്ടറി പി.എച്ച്‌. കുര്യന്‍ ഐഎഎസ്‌, ഇന്‍ഫോപാര്‍ക്ക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഋഷികേശ്‌ നായര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിലെ പ്രമുഖ ഉപയോക്താക്കളായ അല്‍മോതാഹിത എജ്യൂക്കേഷന്‍, യൂവിയോണിക്‌സ്‌ ടെക്‌, യോപ്‌റ്റിമിസോ ഐടി സൊല്യൂഷന്‍സ്‌, ബ്രാഡോക്ക്‌ ഇന്‍ഫോടെക്‌, ഐസിറ്റി അക്കാദമി എന്നിവയുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നതാണ്‌. 
വില്ലകള്‍ പോലെയുള്ള കെട്ടിടങ്ങള്‍ പുതുക്കിയെടുത്താണ്‌ ഇന്‍ഫോപാര്‍ക്ക്‌ തൃശൂര്‍ ഒന്നാം ഘട്ടത്തില്‍ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്‌എംഇകള്‍ക്കും നല്‍കിയത്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി 30 കമ്പനികള്‍ ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്നു. എഴുന്നൂറ്‌ പേര്‍ക്കാണ്‌ ഇവിടെ ഇപ്പോള്‍ ജോലി ലഭിച്ചിരിക്കുന്നത്‌. കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ക്ക്‌ അന്വേഷണങ്ങളുള്ളതിനാല്‍ വലിയ കമ്പനികളെ ആകര്‍ഷിക്കാനാണ്‌ 'ഇന്ദീവരം' (നീലത്താമര) എന്ന പേരില്‍ രണ്ടാം ഘട്ടത്തില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്‌. ആറേക്കറില്‍ ഒറ്റ ബ്ലോക്കായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്‌ ബേസ്‌മെന്റ്‌, ഗ്രൗണ്ട്‌, ടെറസ്‌ എന്നിവ കൂടാതെ ആറുനിലകളിലായി 3.3 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമാണുള്ളത്‌. ബാങ്ക്‌, എടിഎം, ഓഡിറ്റോറിയം, പാന്‍ട്രി, ഫസ്റ്റ്‌ എയ്‌ഡ്‌ റൂം, പൊതുവായ സമ്മേളന മുറികള്‍ എന്നിവ ഗ്രൗണ്ട്‌ ഫ്‌ളോറിലും, ടെറസില്‍ ഫുഡ്‌ കോര്‍ട്ടുകളും, തുറന്ന പാര്‍ക്കിംഗ്‌ സൗകര്യങ്ങളുമുണ്ട്‌. 
ഇന്ദീവരത്തിലെ താഴത്തെ നിലയിലും ഒന്നാം നിലയിലും സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും എസ്‌എംഇകള്‍ക്കും ഉതകുന്ന രീതിയില്‍ പ്ലഗ്‌ ആന്‍ഡ്‌ പ്ലേ സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഒന്നു മുതല്‍ ആറുവരെ നിലകള്‍ പ്രമുഖ കമ്പനികളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ആഭ്യന്തരവിപണി ലക്ഷ്യമിട്ടതിനാല്‍ പ്രത്യേക സാമ്പത്തികമേഖല ഇല്ലാതെയായിരുന്നു ആദ്യഘട്ടത്തില്‍ ഇന്‍ഫോപാര്‍ക്ക്‌ തൃശൂര്‍ വികസിപ്പിച്ചെടുത്തത്‌. എന്നാല്‍, ഇന്ദീവരം പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചതിനാല്‍ കയറ്റുമതി ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക്‌ ഗുണകരമാകും. 
മൂന്നുവര്‍ഷങ്ങള്‍കൊണ്ട്‌ 76 കോടി രൂപ മുതല്‍മുടക്കിലാണ്‌ ഇന്ദീവരം പൂര്‍ത്തിയാക്കിയത്‌. ഇതോടെ ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിനായുള്ള ആകെ മുതല്‍മുടക്ക്‌ 100 കോടിയായി. കെഎസ്‌ഇബിയുടെ പ്രത്യേക ഫീഡറും 11 കെവി സബ്‌സ്റ്റേഷനുമാണ്‌ വൈദ്യുതിയുടെ കാര്യത്തില്‍ ഇന്ദീവരത്തിന്‌ തുണയാകുന്നത്‌. കൂടാതെ 100 ശതമാനം ജനറേറ്റര്‍ ബായ്‌ക്കപ്പുമുണ്ട്‌. ചാലക്കുടി പുഴയില്‍നിന്ന്‌ സ്വന്തമായി ജലവിതരണ സംവിധാനമുണ്ട്‌. 500-ല്‍ അധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്‌. 
പ്രമുഖ ഐടി ഹബ്ബായി ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിനെ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ ഇന്‍ഫോപാര്‍ക്ക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഋഷികേശ്‌ നായര്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്ക്‌ തൃശൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ കൊച്ചിയോടൊപ്പം മികച്ച വളര്‍ച്ച നേടാന്‍ സാധിക്കും. ഇന്ദീവരത്തില്‍നിന്നു മാത്രം മൂവായിരം തൊഴിലവസരങ്ങളുണ്ടാകും. ഇവിടുത്തെ സൗകര്യങ്ങളും സ്ഥലവും പൂര്‍ണമായി ഉപയോഗപ്പെടുത്തുമ്പോള്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂവായിരം പേര്‍ക്ക്‌ നേരിട്ട്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഈ മേഖലയില്‍ 15,000 പേര്‍ക്ക്‌ പരോക്ഷമായി തൊഴില്‍ ലഭിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...