Saturday, November 21, 2015

ടൈംസ്‌ പ്രോയുടെ കൊച്ചിയിലെ പ്രഥമ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു



കൊച്ചി : ടൈംസ്‌ പ്രോയുടെ കൊച്ചിയിലെ പ്രഥമ ലേണിംഗ്‌ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ടൈംസ്‌ പ്രോയുടെ ലേണിങ്ങ്‌ സെന്ററുകളുടെ എണ്ണം അഖിലേന്ത്യാ തലത്തില്‍ 21 ആയി ഉയര്‍ന്നു.
ബാങ്കിംഗ്‌, സാമ്പത്തിക മേഖലയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആറുമാസത്തെ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇന്‍ ബാങ്കിംഗ്‌ മാനേജ്‌മെന്റ്‌ (പിജിഡിബിഎം) കോഴ്‌സാണ്‌ ഇവിടെ നടത്തുന്നത്‌.
സ്‌മാര്‍ട്‌ ക്ലാസുകള്‍, ഗസ്റ്റ്‌ ലകച്ചേഴ്‌സ്‌, സ്റ്റിമുലേഷന്‍, ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ എന്നിവയ്‌ക്കാണ്‌ കോഴ്‌സ്‌ ഊന്നല്‍ നല്‍കുന്നത്‌, സാമ്പത്തികം, ബാങ്കിംഗ്‌ എന്നിവയെപ്പറ്റിയുള്ള 4000 പുസ്‌തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ആണ്‌ മറ്റൊരു പ്രത്യേകത. ദ്വിവത്സര എംബിഎ കോഴ്‌സ്‌ ഇവിടെ നടത്തുന്നുണ്ട്‌. രണ്ടാം വര്‍ഷത്തിലേയ്‌ക്ക്‌ കടക്കുന്നതിനുമുമ്പുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലേയ്‌സ്‌മെന്റ്‌ അവസരങ്ങളും ഉണ്ട്‌.
കേരളത്തിന്‌ സമഗ്ര വികസിതമായ ബാങ്കിംഗ്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ബാങ്കിംഗില്‍ ഊന്നല്‍ നല്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണെന്ന്‌ ടൈംസ്‌ പ്രോ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ കാച്ചറൂ പറഞ്ഞു.
ഈ കുറവ്‌ നികത്തുകയാണ്‌ ടൈംസ്‌ പ്രോയുടെ ലക്ഷ്യം. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ബാംഗ്ലൂരിനെയും ചെന്നൈയേയും ആണ്‌ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രൊഫഷണല്‍ പരിസ്ഥിതിയിലൂടെ, ടൈംസ്‌ പ്രോ നല്‍കുന്നത്‌ മികവുറ്റ ബാങ്കിംഗ്‌, സാമ്പത്തിക കോഴ്‌സുകള്‍ ആണെന്ന്‌ കൊച്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ജെ ലത അഭിപ്രായപ്പെട്ടു.
ബാങ്കിംഗ്‌ വ്യവസായത്തിന്റെ വികാസ പരിണാമങ്ങള്‍ക്കനുസൃതമായ കോഴ്‌സുകള്‍ ആണ്‌ ആവശ്യം. അവ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രായോജനപ്രദവും ആകണം. ടൈംസ്‌ പ്രോ കോഴ്‌സുകള്‍ രൂപം കൊടുത്തിട്ടുള്ളത്‌ അവരെ ഉദ്യോഗത്തിന്‌ വാര്‍ത്തെടുക്കാന്‍ കൂടിയാണ്‌.
ടൈംസ്‌ പ്രോയില്‍ നിന്ന്‌ ഗ്രാജ്വേഷന്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം എട്ടു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നുണ്ട്‌. പ്ലേയ്‌സ്‌മെന്റ്‌ അവസരങ്ങള്‍ക്ക്‌, ടൈംസ്‌ പ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, യെസ്‌ ബാങ്ക്‌, ബജാജ്‌ കാപ്പിറ്റല്‍, ഇന്‍ഡസ്‌ ഇന്‍ഡ്‌ ബാങ്ക്‌, ഈഡല്‍വീസ്‌ എന്നിവയുമായി കരാര്‍ ഒപ്പിട്ടുണ്ട്‌.

ഇന്ത്യന്‍ ബാങ്കുകളുടെ റെക്കോര്‍ഡ്‌ ലാഭം സമ്പന്ന രാഷ്ട്രങ്ങള്‍ ആശ്ചര്യത്തില്‍


ഇന്ത്യന്‍ ബാങ്കുകളുടെ റെക്കോര്‍ഡ്‌ ലാഭം സമ്പന്ന രാഷ്ട്രങ്ങള്‍ ആശ്ചര്യത്തില്‍ : വി. ഡി. സതീശന്‍ എം. എല്‍. എ.



കൊച്ചി: ലോക രാഷ്ട്രങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ടിരിക്കുന്ന ഇക്കാലത്ത്‌ ഇന്ത്യയിലെ ബാങ്കുകള്‍ റെക്കോര്‍ഡു ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കുന്നത്‌ സമ്പന്ന രാഷ്ട്രങ്ങള്‍ ആശ്ചര്യത്തോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ വി. ഡി. സതീശന്‍ എം. എല്‍. എ. പറഞ്ഞു. വരാപ്പുഴയില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ 575-ാമത്‌ ശാഖ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിങ്ങ്‌ റെഗുലറേറ്ററി നിയമ പ്രകാരം, റിസര്‍വ്വ്‌ ബാങ്കിന്റെ മേല്‍നോട്ടത്തില്‍, നിയമപരമായി നിയന്ത്രിക്കപ്പെട്ട ബാങ്കിങ്ങ്‌ സംവിധാനം ലോകത്ത്‌ ആദ്യമായി നടപ്പിലാക്കിയ രാജ്യമാണ്‌ ഇന്ത്യ. അതിനാലാണ്‌ സമ്പന്ന രാജ്യങ്ങളിലെ ബാങ്കിങ്ങ്‌ ഭീമന്മാര്‍ തകര്‍ന്നപ്പോഴും, ഗ്രീസ്‌ പോലുള്ള രാജ്യങ്ങളില്‍ സമ്പത്ത്‌ വ്യവസ്ഥതന്നെ അപ്രത്യക്ഷമായപ്പോഴും ഇന്ത്യയില്‍ ബാങ്കുകള്‍ക്ക്‌ പുതിയ ശാഖകള്‍ തുറക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നതിനും സാധിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സ്ഥലം എം. എല്‍. എ. വി. ഡി. സതീശനൊപ്പം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ സനില്‍, ആലങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു ചുള്ളിക്കാട്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കെ. വി. കുഞ്ഞുമോന്‍, വരാപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്‌. മുഹമ്മദ്‌, വാര്‍ഡ്‌ മെമ്പര്‍ എല്‍സമ്മ ജോയ്‌ എന്നിവരുടെ ആദ്യ ഔദ്യോഗിക ചടങ്ങായിരുന്നു ഗ്രാമീണ്‍ ബാങ്ക്‌ ശാഖ ഉദ്‌ഘാടന വേദി. ബാങ്ക്‌ ജനറല്‍ മാനേജര്‍ എന്‍. കെ. കൃഷ്‌ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ മാനേജര്‍ മോഹനന്‍ എം. സ്വാഗതം പറഞ്ഞു. എ.ടി.എം.ന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്‌. മുഹമ്മദും, ലോക്കറിന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ മെമ്പര്‍ എല്‍സമ്മ ജോയിയും, കിസാന്‍ കാര്‍ഡിന്റെ ഉദ്‌ഘാടനം കൃഷി ഓഫീസര്‍ ബിന്ദു സി. എസ്സും, ഡെപ്പോസിറ്റിന്റെ ഉദ്‌ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പയസ്‌ എ.കെ.യും നിര്‍വ്വഹിച്ചു. ചീഫ്‌ മാനേജര്‍ കെ.പി. വാസുദേവന്‍, സി.ഡി.എസ്‌. ചെയര്‍ പേഴ്‌സണ്‍ നിഷാ മാര്‍ട്ടിന്‍ എന്നിവരും പങ്കെടുത്തു. ബ്രാഞ്ച്‌ മാനേജര്‍ സനല്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Thursday, November 19, 2015

ലാപ്‌സായ പോളിസി പുതുക്കുവാന്‍ ബജാജ്‌ അലയന്‍സ്‌





കൊച്ചി: ലാപ്‌സായ പോളിസി പുതുക്കുവാന്‍ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 2016 ജനുവരി 31 വരെയാണ്‌ പോളിസി പുതുക്കുവാന്‍ അവസരം ലഭിക്കുന്നത്‌. 
പാരമ്പര്യപോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയ്‌ക്കു വരുന്ന പലിശയില്‍ 50 ശതമാനം ഇളവു ലഭിക്കും. പോളിസി ലാപ്‌സായ കാലയളവിലും തുടര്‍ച്ചയായ ലൈഫ്‌ കവര്‍, നികുതിയിളവ്‌, ബോണസ്‌ തുടങ്ങിയവ പോളിസി പുതുക്കുമ്പോള്‍ ഉറപ്പാക്കും. പാരമ്പര്യ പോളിസികള്‍ക്കു മാത്രമാണ്‌ പുതുക്കല്‍ അനുവദിച്ചിട്ടുള്ളത്‌.
സാമ്പത്തിക കുഴപ്പങ്ങള്‍ മൂലം പോളിസി പുതുക്കാന്‍ സാധിക്കാത്തവര്‍ക്കു ഒരു സഹായം നല്‌കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്നും പോളിസി ഉടമകള്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബജാജ്‌ അലയന്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ അഞ്‌ജു അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രണ്ടുമാസക്കാലത്ത്‌ ലാപ്‌സായ 8340 പോളിസി പോളിസികള്‍പുതുക്കിയിരുന്നു. പുതുക്കല്‍ പ്രീമിയമായി 18 കോടി രൂപയും സ്വരൂപിച്ചിരുന്നു. ഈ വര്‍ഷം ലാപ്‌സായ കൂടുതല്‍ പോളിസികള്‍ പുതുക്കുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.
എസ്‌എംഎസ്‌, കോള്‍ ലെറ്റര്‍ തുടങ്ങിയവ വഴി പോളിസി ഉടമകളെ ഈ പദ്ധതിയെക്കുറിച്ചു കമ്പനി അറിയിക്കും. 

പെപ്പര്‍ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര സമ്മേളനം 22 മുതല്‍

ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ
രാജ്യാന്തര സമ്മേളനം 22 മുതല്‍ 25 ലരെ മൈസൂരുവില്‍

      കൊച്ചി:  ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ 43-ാം സമ്മേളനം ഈ മാസം 22 മുതല്‍ 25 വരെ മൈസൂരുവില്‍ നടക്കുമെന്ന് ഐപിസി അന്താരാഷ്ട്ര ചെയര്‍മാന്‍ കൂടിയായ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാര്‍ ഡോ എ ജയതിലക് പറഞ്ഞു. കുരുമുളകുമായി ബന്ധപ്പെട്ട സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് സമ്മതിയുടെ ലക്ഷ്യം.


ഏഷ്യാ പസഫിക് രാജ്യങ്ങള്‍ക്കായുളള ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക കമ്മീഷനാണ് 1972 ഐപിസിയ്ക്ക് രൂപം നല്‍കിയത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയാണ്  സംഘടനയുടെ ആസ്ഥാനം. കുരുമുളക് അനുബന്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ ഏകോപിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ഉദ്ദേശ്യം. ഐപിസിയുടെ സ്ഥിരാംഗങ്ങളില്‍ നിന്നാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. വിയറ്റ്‌നാമിലെ കൃഷി വകുപ്പ് ഡയറക്ടര്‍ജനറല്‍ ട്രാന്‍ കിംലോങന്റെ പിന്‍ഗാമിയായാണ് ഡോ ജയതിലക് ഈ സ്ഥാനത്തെത്തുന്നത്. നിലവില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായ  ഡോ ജയതിലക് റബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്റെ അധിക ചുമതലയും വഹിക്കുന്നു. കയറ്റുമതിയിലെ മികവിന്റെ അംഗീകാരമായി രാഷ്ട്രപതി നല്‍കുന്ന നിര്യാത് ബന്ധു പുരസ്‌കാരം രണ്ടു തവണയാണ് ഡോ ജയതിലകിന്റെ സാരഥ്യത്തില്‍ സ്‌പൈസസ് ബോര്‍ഡിന് ലഭിച്ചത്.

കുരുമുളക് പോലെ സുപ്രധാനമായ മേഖലയിലെ അന്താരാഷ്ട്ര യോഗത്തിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചത് രാജ്യത്തിന് ലഭിച്ച അംഗീകരമാണെന്ന് ഡോ ജയതിലക് പറഞ്ഞു.  നാലു ദിവസത്തെ സമ്മേളനത്തില്‍ 300 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ കുരുമുളക് കൃഷി, സംസ്‌കരണം, വിപണനം, ഗുണമേന്മ ഗവേഷണം തുടങ്ങിയ നിരവധി മേഖലകളില്‍ വിശദമായ ചര്‍ച്ച നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കുരുമുളക് കൃഷിയുമായി ബന്ധപ്പെട്ട നൂതന രീതികള്‍ സംസ്‌കരണവും വിപണനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ എന്നിവ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കു വയ്ക്കും. അടുത്ത സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കുരുമുളക് സംഭരണത്തിന്റെ തോത് ഈ സമ്മേളനത്തില്‍ നിശ്ചയിക്കും. കുരുമുളകുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ സാങ്കേതിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യേകമായ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളാണ്‌ഐപിസിയിലെ സ്ഥാപക അംഗരാജ്യങ്ങള്‍. നിലവില്‍ ഈ മൂന്നു രാജ്യങ്ങള്‍ക്ക് പുറമേ ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുംസ്ഥിരാംഗങ്ങളാണ്. പപ്പുവ ന്യൂഗിനിയ സമ്മിതിയില്‍ അസോസിയേറ്റ് അംഗമാണ്. ചൈന, കമ്പോഡിയ, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളും സമ്മതിയിലേക്ക് ഉടനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...