Saturday, February 25, 2017

ഐഒസി കേരളത്തില്‍ 5400 കോടി രൂപയുടെ നിക്ഷേപം നടത്തും




കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരളത്തില്‍ 5400 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി ഐഒസി അറിയിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പുതുവൈപ്പ്‌ സെസില്‍ നിര്‍മിക്കുന്ന ആറു ലക്ഷം മെട്രിക്‌ ടണ്‍ ശേഷിയുള്ള എല്‍പിജി ഇംപോര്‍ട്ട്‌ ടെര്‍മിനലാണ്‌ ഇതില്‍ പ്രധാനം.
ഐഒസിയുടെ കൊച്ചി എല്‍പിജി പ്ലാന്റ്‌ വഴിയുള്ള, ജെട്ടി-കൊച്ചി റിഫൈനറി പൈപ്പ്‌ലൈനും ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി-സേലം പൈപ്പ്‌ലൈനുമായി ഇത്‌ ബന്ധിപ്പിക്കപ്പെടും. ബിപിസിഎല്‍ പാലക്കാട്‌ നിര്‍മിക്കുന്ന എല്‍പിജി ടെര്‍മിനല്‍ ഈ പ്രോജക്‌ടില്‍ ഉള്‍പ്പെടും. പൈപ്പ്‌ലൈന്‍ ഐഒസിഎല്‍-ബിപിസിഎല്‍ സംയുക്ത സംരംഭമാണ്‌. പ്രോജക്‌ടിന്റെ മൊത്തം ചെലവ്‌ 2200 കോടി രൂപയാണ്‌. 
എല്‍പിജിയുടെ ആഭ്യന്തര ലഭ്യത, ആവശ്യകതയുടെ പകുതിപോലും നിറവേറ്റാത്ത സാഹചര്യത്തില്‍ എല്‍പിജി ഇംപോര്‍ട്ട്‌ ടെര്‍മിനലിന്റെ പ്രാധാന്യം വലുതാണ്‌. രാജ്യത്ത്‌ ഇപ്പോള്‍ 15 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്‌. 2020 ല്‍ ഇത്‌ ഇരട്ടിയാകുമെന്നാണ്‌ കണക്കുകള്‍.
പാചകവാതകത്തിന്റെ ആവശ്യം പ്രതിവര്‍ഷം 11 ശതമാനം കണ്ട്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിന്റെ ആനുപാതികമായി കേരളത്തിലെ എല്‍പിജി ഉപഭോഗം 2019-ഓടെ ഗണ്യമായി വര്‍ധിക്കും. 
2020-ഓടെ പാചകവാതക ഇറക്കുമതി വര്‍ദ്ധിപ്പിക്കേണ്ടിവരും. 23 പുതിയ ബോട്ടിലിംഗ്‌ പ്ലാന്റ്‌ ഉള്‍പ്പെടെ എല്‍പിജി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഐഒസി. കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍, ബിപിസിഎല്ലുമായി ചേര്‍ന്നുള്ള കൊച്ചി-സേലം പൈപ്പ്‌ലൈന്‍, മുണ്‍ട്രാ-ഗോരക്‌പൂര്‍ എല്‍പിജി പൈപ്പ്‌ലൈന്‍ എന്നിവ ഇതിന്റെ ഭാഗമാണ്‌.
കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനലും പൈപ്പ്‌ലൈനും പാചകവാതക നീക്കം സുഗമവും സുരക്ഷിതവുമാക്കും. പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതക നീക്കം റോഡുവഴിയുള്ള 500 ബുള്ളറ്റ്‌ ടാങ്കറുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരിന്‌ പ്രതിവര്‍ഷം 150 കോടി രൂപയുടെ അധിക നികുതി വരുമാനവുമാണ്‌ ഉണ്ടാവുക. 300 പേര്‍ക്ക്‌ തൊഴിലവസരങ്ങളും ലഭ്യമാണ്‌.
കൊച്ചി തുറമുഖ ട്രസ്റ്റിനാകട്ടെ എല്‍പിജി കപ്പലുകളുടെ എണ്ണത്തിലും പാചകവാതകത്തിന്റെ വ്യാപ്‌തിയിലും കൈകാര്യനേട്ടം ഉണ്ടാകും. ഈ പദ്ധതിയുടെ സമീപപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ജീവനോപാധി സൗകര്യങ്ങളും വര്‍ദ്ധിക്കും.
എല്‍പിജി ഇറക്കുമതി ടെര്‍മിനലിന്‌ പരിസ്ഥിതി ക്ലിയറന്‍സ്‌ ലഭിച്ചിട്ടുണ്ട്‌. ആഗോള തലത്തില്‍ എല്‍പിജിയുടെ ഏറ്റവും സുരക്ഷിത സ്റ്റോറേജ്‌ സംവിധാനമായ മൗണ്ടഡ്‌ ബുള്ളറ്റാണ്‌ സ്റ്റോറേജിന്‌ ഉപയോഗിക്കുക. ടാങ്കുകള്‍ക്ക്‌ ചുറ്റും റീ-ഇന്‍ഫോഴ്‌സ്‌ഡ്‌ സിമന്റ്‌ കോണ്‍ക്രീറ്റ്‌ ഭിത്തികള്‍ ഉണ്ടായിരിക്കും. ലോകോത്തര സുരക്ഷിത സ്റ്റോറേജ്‌ സംവിധാനമാണ്‌ ഇത്‌. എല്‍പിജി ഇറക്കുമതി ടെര്‍മിനലിന്റെ കടല്‍ത്തീര സംരക്ഷണത്തെപ്പറ്റി ചെന്നൈ ഐഐടി പഠനം നടത്തി ക്ലിയറന്‍സ്‌ നല്‍കിയിട്ടുണ്ട്‌. 
കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഐഒസിഎല്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. ദേശീയ ഹരിത ട്രിബ്യൂണല്‍, പ്രോജക്‌ടുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്‌. പ്രോജക്‌ട്‌ സൈറ്റിന്റെ സുഗമമായ പ്രവര്‍ത്തികള്‍ക്ക്‌ ഹൈക്കോടതിയുടെ ഉത്തരവും ഉണ്ട്‌. പദ്ധതി നടപ്പാക്കുന്നതില്‍ എന്തെങ്കിലും കാലതാമസം നേരിട്ടാല്‍ അത്‌ പാചകവാതക വിതരണത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഐഒസി വൃത്തങ്ങള്‍ പറഞ്ഞു.
അഡാനി ഗ്രൂപ്പുമായി ചേര്‍ന്ന്‌ ഐഒസിഎല്‍ എറണാകുളം സിറ്റി ഗ്യാസ്‌ പ്രോജക്‌ടിന്‌ രൂപം നല്‍കിയിട്ടുണ്ട്‌. പ്രഥമ സിഎന്‍ജി റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റ്‌ ഉടന്‍ തന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 5400 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സമ്പദ്‌ഘടനയ്‌ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്ന്‌ ഐഒസി വൃത്തങ്ങള്‍ അറിയിച്ചു.




No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...