Monday, May 2, 2016

ഫ്‌ളൈദുബായിയില്‍ വൈ-ഫൈ, ടിവി, വിനോദ പരിപാടികള്‍



കൊച്ചി : ഫ്‌ളൈദുബായ്‌ ഫ്‌ളൈറ്റുകളില്‍ വൈ-ഫൈ സംവിധാനം, ടെലിവിഷന്‍, സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ എന്നിവ ഏര്‍പെടുത്തി.

വൈ-ഫൈക്കായി അരമണിക്കൂറിന്‌ 4 ഡോളര്‍, എല്ലാ ഫ്‌ളൈറ്റിലും ലഭിക്കാനായി 10 ഡോളര്‍, ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിക്കുന്നതിനായി 8 ഡോളര്‍, മെസ്സേജിങ്‌-2 ഡോളര്‍, വൈ-ഫൈയും ലൈവ്‌ ടിവിയും എല്ലാം ചേര്‍ന്ന്‌ 15 ഡോളര്‍ എന്നിങ്ങനെയാണ്‌ നിരക്ക്‌. ബിബിസി വേള്‍ഡ്‌ ന്യൂസ്‌, അല്‍ജസീറ അല്ലെങ്കില്‍ അല്‍ അറേബിയ, എംബിസിഐ, ഡിസ്‌കവറി ചാനലുകളാണ്‌ ടിവിയില്‍ ലഭ്യമാവുക.

ഗ്ലോബല്‍ ഈഗില്‍ എന്റര്‍ടെയ്‌ന്‍മെന്റിന്റെ സഹകരണത്തോടു കൂടിയാണ്‌ വൈ-ഫൈ, ടിവി, വിനോദ സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുള്ളതെന്ന്‌ ഫ്‌ളൈദുബായ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഘെയ്‌ത്‌ അല്‍ ഘെയ്‌ത്‌ പറഞ്ഞു. തുടക്കത്തില്‍ ഏതാനും ഫ്‌ളൈറ്റുകളിലാണ്‌ മേല്‍ പറഞ്ഞ സൗകര്യങ്ങള്‍ ലഭിക്കുക. പിന്നീട്‌ എല്ലാ ഫ്‌ളൈറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്‌. ഫ്‌ളൈദുബായ്‌ ഫ്‌ളൈറ്റുകളില്‍ ഏറ്റവും മികച്ച വിനോദ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്ലോബല്‍ ഈഗില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ഭാവിയില്‍ കൂടുതല്‍ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡാവെ ഡേവിസ്‌ പറഞ്ഞു.

ഫ്‌ളൈദുബായ്‌ 2012-ലാണ്‌ ഫ്‌ളൈറ്റിനകത്തെ വിനോദ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. അവാര്‍ഡ്‌ കരസ്ഥമാക്കിയ ല്യൂമക്‌സിസ്സിന്റെ ഫൈബര്‍-റ്റു-ദ-സ്‌ക്രീന്‍ വിനോദ പരിപാടികള്‍ ആദ്യം നടപ്പാക്കിയത്‌ ഫ്‌ളൈദുബായിയാണ്‌. ഡിജിറ്റല്‍ പത്രങ്ങള്‍ പ്രിന്റ്‌ ചെയ്‌ത്‌ യാത്രക്കാര്‍ക്ക്‌ ലഭ്യമാക്കിയ ലോകത്തെ പ്രഥമ എയര്‍ലൈന്‍ ഫ്‌ളൈദുബായിയാണ്‌. 2013ലായിരുന്നു ഇതിന്‌ തുടക്കം കുറിച്ചത്‌. 2016-ല്‍ സീറ്റിന്‌ പിറകിലെ വിനോദ പരിപാടികള്‍ യാത്രക്കാര്‍ക്ക്‌ എളുപ്പത്തില്‍ ആസ്വദിക്കാന്‍ തക്കവിധം പരിഷ്‌കരിച്ചു. ഹോളിവുഡ്‌, ബോളിവുഡ്‌, അറബിക്‌, റഷ്യന്‍ ചലച്ചിത്രങ്ങള്‍ ഇതില്‍ ലഭ്യമാണ്‌. ടാബ്‌ലറ്റുകളിലും സ്‌മാര്‍ട്‌ ഫോണുകളിലും ലഭ്യമാകുന്ന അതേ വിനോദ പരിപാടികള്‍ ഫ്‌ളൈറ്റിനകത്തും യാഥാര്‍ഥ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഫ്‌ളൈദുബായ്‌ വൈസ്‌ പ്രസിഡന്റ്‌ (ഇന്‍ഫ്‌ളൈറ്റ്‌ പ്രൊഡക്‌റ്റ്‌സ്‌) ഡാനിയല്‍ കെറിസണ്‍ പറഞ്ഞു. ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ വൈ-ഫൈ, ടിവി, വിനോദ പരിപാടികള്‍ക്കായി പ്രത്യേകം നിരക്ക്‌ നല്‍കേണ്ടതില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. മൊത്തം 292 സിനിമകളാണ്‌ ഫ്‌ളൈറ്റിനകത്ത്‌ ലഭ്യമാക്കുക. ഇതില്‍ ഹോളിവുഡ്‌-218, കുട്ടികളുടെ സിനിമ -56, അറബിക്‌ -18, വേള്‍ഡ്‌ സിനിമ-10, ബോളിവുഡ്‌ -29, റഷ്യന്‍ -10 എന്നിവപെടും.

2009-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളൈദുബായ്‌ 43 രാജ്യങ്ങളിലായി 85 കേന്ദ്രങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം 19 പുതിയ റൂട്ടുകളില്‍ സര്‍വീസ്‌ തുടങ്ങി. ദുബായിയില്‍ നിന്ന്‌ നേരത്തെ സര്‍വീസില്ലായിരുന്ന 59 പുതിയ റൂട്ടുകളില്‍ സാന്നിദ്ധ്യമുറപ്പിച്ച ഫ്‌ളൈദുബായ്‌ ദുബായിയുടെ വികസനത്തില്‍ പ്രമുഖ പങ്കാണ്‌ വഹിച്ചുകൊണ്ടിരിക്കുന്നത്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...