Tuesday, April 18, 2017

മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡിന്‌ നാലാം ക്വാര്‍ട്ടറില്‍ 11.12 കോടി രൂപ അറ്റാദായം


 

കൊച്ചി: മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ട ബാങ്കേതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 11.12 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 6.86 കോടി രൂപയേക്കാള്‍ 62 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്‌. ഈ കാലയളവില്‍ വരുമാനം മുന്‍വര്‍ഷത്തെ 63.40 കോടി രൂപയില്‍നിന്ന്‌ 26 ശതമാനം വളര്‍ച്ചയോടെ 79.80 കോടി രൂപയിലെത്തി. കമ്പനി 1:10 അനുപാതത്തില്‍ ബോണസ്‌ ഓഹരിയും പ്രഖ്യാപിച്ചു.
കമ്പനിയുടെ പലിശച്ചെലവ്‌ 22.34 കോടി രൂപയില്‍നുന്നു 15 ശതമാനം വര്‍ധനയോടെ 25.76 കോടി രൂപയിലെത്തി. മൊത്തം ചെലവ്‌ 20 ശതമാനം വര്‍ധനയോടെ 52.45 കോടി രൂപയില്‍നിന്നു 62.89 കോടി രൂപയിലേയ്‌ക്ക്‌ ഉയര്‍ന്നു. നികതിക്കു മുമ്പുള്ള ലാഭം 54 ശതമാനം വര്‍ധിച്ച്‌ 10.95 കോടി രൂപയില്‍നിന്നു 16.91 കോടി രൂപയായി.
ടൂവീലര്‍ വായ്‌പയ്‌ക്കു പുറമേ കോര്‍പറേറ്റ്‌ വായ്‌പയിലേക്ക്‌ കടന്നത്‌ വായ്‌പാ വളര്‍ച്ചയെ ഗണ്യമായി സഹായിച്ചു. നാലാം ക്വാര്‍ട്ടറിലെ വായ്‌പ മുന്‍വര്‍ഷമിതേ ക്വാര്‍ട്ടറിലെ 315 കോടി രൂപയില്‍നിന്നു 423 കോടി രൂപയായി ഉയര്‍ന്നു.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ വലുപ്പം 1440 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 1038 കോടി രൂപയായിരുന്നു. വര്‍ധന 38.7 ശതമാനം. കമ്പനി 2016-17-ല്‍ നല്‍കിയ വായ്‌പ 1298 കോടി രൂപയാണ്‌. മുന്‍വര്‍ഷമിത്‌ 928 കോടി രൂപയായിരുന്നു.
വാര്‍ഷിക പ്രവര്‍ത്തനഫലം 
മാര്‍ച്ചിലവസാനിച്ച മുഴുവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 228.49 കോടി രൂപയില്‍നിന്ന്‌ 24 ശതമാനം വളര്‍ച്ചയോടെ 284.20 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. വകയിരുത്തലുകള്‍ക്കുശേഷം 2016-17-ല്‍ കമ്പനിയുടെ അറ്റാദായം 30.09 കോടി രൂപയാണ്‌. ഇത്‌ 2015-16-ലെ 22.85 കോടി രൂപയേക്കാള്‍ 32 ശതമാനം വര്‍ധന കാണിച്ചിട്ടുണ്ട്‌. 
കമ്പനിയുടെ പലിശച്ചെലവ്‌ ഈ കാലയളവില്‍ 19 ശതമാനം വര്‍ധനയോടെ 103.95 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 86.99 കോടി രൂപയായിരുന്നു. 2016-17-ലെ മൊത്തം ചെലവ്‌ മുന്‍വര്‍ഷമിതേ കാലയളവിലെ 193.04 കോടി രൂപയില്‍നിന്ന്‌ 238.01 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. വര്‍ധന 23 ശതമാനം.
`` വളരെ പ്രയാസകരമായ വിപണി അന്തരീക്ഷത്തിലൂടെയാണ്‌ കടന്നുപോയതെങ്കിലും കമ്പനിക്കു മികച്ച വളര്‍ച്ച നേടുവാന്‍ സാധിച്ചുവെന്നതാണ്‌ ആവേശകരമായിട്ടുള്ളത്‌. ഇരുചക്രവാഹന വായ്‌പയ്‌ക്കപ്പുറത്തേക്ക്‌ പുതിയ ബിസിനസ്‌ അവസരങ്ങള്‍ കണ്ടെത്തുവാന്‍ കമ്പനിക്ക്‌ ഈ കാലയളവില്‍ സാധിച്ചിരിക്കുകയാണ്‌. പുതിയ പ്രദേശങ്ങളിലേക്കു കടക്കാനും പുതിയ വായ്‌പാ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുവാനും കമ്പനിക്കു സാധിച്ചിട്ടുണ്ട്‌.'' പ്രവര്‍ത്തനഫലം പുറത്തുവിട്ടുകൊണ്ട്‌ മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ തോമസ്‌ ജോര്‍ജ്‌ മുത്തൂറ്റ്‌ പറഞ്ഞു.`` നവീന ഉത്‌പന്നങ്ങള്‍ ഇടപാടുകാര്‍ക്കു മുന്നില്‍ എത്തിക്കുന്നതിന്‌ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണ്‌. ഇതാണ്‌ കമ്പനിയെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നോട്ടു നയിച്ചത്‌. നോട്ട്‌ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ ഇടപാടുകാര്‍ ബുദ്ധിമുട്ടിയപ്പോള്‍ കമ്പനി ലഭ്യമാക്കിയ ഗോള്‍ഡ്‌-ലിങ്കഡ്‌ സ്‌കീമിനു മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും മാസങ്ങളില്‍ കുടുതല്‍ വിപണികളില്‍ പ്രവേശിക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നതായി കമ്പനി സിഒഒ മധു അലക്‌സിയോസ്‌ അറിയിച്ചു. എല്ലാ മേഖലകളിലും ഡിജിറ്റൈസേഷന്‍, ഓട്ടോമേഷന്‍ എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചെലവു കുറച്ച്‌ ഏറ്റവും വേഗം സേവനം ലഭ്യമാക്കുവാന്‍ ഇതുവഴിസാധിക്കും. വരും വര്‍ഷങ്ങളില്‍ ഇതു ബാലന്‍സ്‌ ഷീറ്റില്‍ പോസീറ്റീവ്‌ ഫലമുളവാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രയാസമില്ലാതെയുള്ള ഇ- പേമെന്റ്‌ സംവിധാനവും എന്‍എസിഎച്ചിലേക്കുള്ള( നാഷണല്‍ ഓട്ടോമേറ്റഡ്‌ ക്ലിയറിംഗ്‌ ഹൗസ്‌)മാറ്റവും ഓട്ടോ വായ്‌പ ഇടപാടുകര്‍ സ്വഗതം ചെയ്‌തതായും അദ്ദേഹം പറഞ്ഞു. ഇതുവഴി തവണയില്‍ മുടക്കം വരുത്തുന്നത്‌ ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ തലത്തില്‍ ഇരുചക്രവാഹന വായ്‌പാ മേഖലയിലെ മുന്‍നിര കമ്പനിയായ മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡിന്‌ 15 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്‌. ദക്ഷിണ, പശ്ചിമ ഇന്ത്യയില്‍ മികച്ച സാന്നിധ്യമുള്ള കമ്പനി വടക്ക്‌, കിഴക്കന്‍ ഇന്ത്യയിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചുവരികയാണ്‌. അടുത്ത 12-18 മാസങ്ങളില്‍ പുതിയ നിരവധി ഉത്‌പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുവാനുദ്ദേശിക്കുന്നതായും അലക്‌സിയോസ്‌ അറിയിച്ചു.
കമ്പനി ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയ കേരളത്തില്‍ നല്‍കിയിട്ടുള്ള മൊത്തം വായ്‌പ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയ്‌ക്കു മുകളിലെത്തി. 
കമ്പനി ഇതുവരെ എട്ടു ലക്ഷം ഇരുചക്രവാഹന വായ്‌പ നല്‍കിയിട്ടുണ്ട്‌. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 31-ന്‌ ഏതാണ്ട്‌ 4.20 ലക്ഷം വായ്‌പകള്‍ നിലനില്‍ക്കുന്നുണ്ട്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...