Saturday, February 20, 2016

അടുക്കളയ്‌ക്ക്‌ ആശ്വാസമായി സിറ്റി ഗ്യാസ്‌ പ്‌ദ്ധതിക്കു തുടക്കമായി




കൊച്ചി
സംസ്ഥാനത്തിന്റെ പാചകവാതക വിതരണ രംഗത്ത്‌ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ട്‌ സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌ തുടക്കമായി. കളമശേരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൈപ്പ്‌ ലൈന്‍ വഴി വീടുകളില്‍ പാചകവാതകം എത്തിക്കുന്ന പദ്ധതി നാടിനു സമര്‍പ്പിച്ചത്‌.
അഞ്ച്‌ മാസത്തിനകം 50,000 വീടുകളില്‍ പൈപ്പ്‌ ലൈന്‍ വഴി പാചകവാതകം എത്തിക്കുകയാണ്‌ നടത്തിപ്പുകാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലക്ഷ്യം. 
കളമശേരി നഗരസഭ 14-ാം വാര്‍ഡിലെ താമസക്കാരന്‍ പവിത്രന്റെ വീട്ടില്‍ ഗ്യാസ്‌ അടപ്പ്‌ കത്തിച്ചാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌. പിന്നാലെ കളമശേരി മെഡിക്കല്‍ കോളേജിലെ കുടുംബശ്രീ ക്യാന്റീനിലെ അടുപ്പിലും മുഖ്യമന്ത്രി തന്നെ തീപകര്‍ന്നു. 
അനാവശ്യ തടങ്ങള്‍ ഉയര്‍ത്തി സിറ്റി ഗ്യാസ്‌ പദ്ധതി വൈകിക്കാന്‍ പാടില്ലെന്ന്‌ി ഉദ്‌ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.ഐഒസിയും അദാനി ഗ്രൂപ്പും ചേര്‍ന്നാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. എല്‍പിജിയേക്കാള്‍ 30ശതമാനം കുറഞ്ഞ നിരക്കിലാണ്‌ പാചകവാതകം ലഭ്യമാക്കുന്നത്‌. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി.വി.കെഇബ്രാഹിം കുഞ്ഞ്‌ എന്നിവര്‍ക്കു പുറമെ അദാനി ഗ്രൂപ്പ്‌ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. 
ദ്രവീകൃത പ്രകൃതി വാതകമാണ്‌(എല്‍എന്‍ജി)സിറ്റി ഗ്യാസ്‌ പദ്ധതി വഴി നല്‍കുന്നത്‌. ഓരോ ഘട്ടവും പൂര്‍ത്തിയാകുന്ന മുറക്ക്‌ അതാത്‌ പ്രദേശങ്ങളില്‍ പൈപ്പ്‌ ലൈന്‍ വഴി പ്രകൃതിവാതക കണക്ഷന്‍ ലഭ്യമാക്കും. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരത്തിലും സമീപ മേഖലകളിലും സിറ്റി ഗ്യാസ്‌ ലഭ്യമാക്കാനാണ്‌ പദ്ധതി. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ്‌ െ്രെപവറ്റ്‌ ലിമിറ്റഡിനാണ്‌ (ഐഒഎജിപില്‍)പദ്ധതിയുടെ ചുമതല. 

സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യനഗരമാണ്‌ കൊച്ചിയെന്ന്‌ അദാനി ഗ്യാസ്‌ സി ഇ ഒ രാജീവ്‌ ശര്‍മ പറഞ്ഞു. പുതുവൈപ്പ്‌ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നാണ്‌ പ്രകൃതിവാതകം വിതരണം ചെയ്യുന്നത്‌. നിലവില്‍ കൊച്ചിയിലെ പ്രമുഖ വ്യവസായശാലകള്‍ക്ക്‌ എല്‍എന്‍ജി വിതരണം ചെയ്യുന്നതിനായി ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(ഗെയില്‍) കിലോമീറ്ററുകള്‍ നീളമുള്ള പൈപ്പ്‌ ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ പൈപ്പ്‌ലൈനുമായി ചെറിയ പൈപ്പുകള്‍ ബന്ധിപ്പിച്ചാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതിയിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്നത്‌. 

ഇപ്പോള്‍ ഉപയോഗിക്കുന്ന എല്‍പിജിയില്‍ നിന്ന്‌ പിഎന്‍ജി അഥവാ പൈപ്പ്‌ഡ്‌ ഗ്യാസിലേക്ക്‌ മാറുമ്പോള്‍ ചെലവ്‌ 40 ശതമാനം വരെ കുറയുമെന്നാണ്‌ പ്രതീക്ഷ. ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിക്ക്‌ ഒരു യൂണിറ്റ്‌ 19 ഡോളര്‍ ചെലവു വരുമ്പോള്‍ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന ഗ്യാസിന്‌ പുതുക്കിയ നിരക്കു പോലും 8.4 ഡോളര്‍ മാത്രമേ വരുന്നുള്ളു.എല്‍പിജി സിലിണ്ടര്‍ ലഭ്യതയ്‌ക്കു തടസങ്ങളുണ്ടാകുന്നതു പതിവാണ്‌. പ്രകൃതി വാതക പൈപ്പ്‌ ലൈന്‍ വരുന്നതോടെ പാചക വാതകക്ഷാമം പഴങ്കഥയാകും. ടാപ്പ്‌ തുറന്ന്‌ ആവശ്യത്തിന്‌ പാചകവാതകം ഉപയോഗിക്കാം. എല്‍പിജിയെ അപേക്ഷിച്ചു പ്രകൃതിവാതകത്തിനു കൂടുതല്‍ ഇന്ധനക്ഷമതയുണ്ട്‌. പൊട്ടിത്തെറി സാധ്യതയും കുറവാണ്‌. പ്രകൃതി വാതക പൈപ്പുലൈനുകള്‍ പോകുന്ന വഴിയില്‍ ഓരോ 150 മീറ്റര്‍ അകലത്തില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകളുണ്ടാകും. 

മൂന്നുതരം ഗ്യാസ്‌ വിതരണം ചെയ്യാന്‍ കഴിയുന്ന പൈപ്പ്‌ സംവിധാനമാണ്‌ കൊച്ചിയില്‍ ഒരുക്കുന്നത്‌. പൈപ്പിലൂടെയുള്ള പാചക വാതകത്തിനു പുറമെ വാഹനങ്ങള്‍ക്കുള്ള കംപ്രസ്‌ഡ്‌ നാച്വറല്‍ ഗ്യാസ്‌ അഥവാ സിഎന്‍ജി വ്യവസായങ്ങള്‍ക്കുള്ള എല്‍എന്‍ജി എന്നിവയും നല്‍കും. നിലവില്‍ ഗെയില്‍ സ്ഥാപിച്ചിട്ടുള്ള 45 കിലോമീറ്റര്‍ പൈപ്പ്‌ ലൈന്‍ പദ്ധതിയുടെ ട്രങ്ക്‌ ലൈനായി ഉപയോഗിക്കും. ഗെയ്‌ലിന്റെ ട്രങ്ക്‌ ലൈനില്‍ നിന്നുള്ള വാതകം മര്‍ദം കുറച്ചു ഗാര്‍ഹികാവശ്യത്തിന്‌ ഉപയോഗിക്കാവുന്ന വാതകമായി മാറ്റുകയാണു ചെയ്യുന്നത്‌. ട്രങ്ക്‌ ലൈനില്‍ നിന്ന്‌ ചെറു പൈപ്പുകള്‍ സ്ഥാപിച്ചായിരിക്കും ഗാര്‍ഹികാവശ്യത്തിനുള്ള പ്രകൃതിവാതകം ലഭ്യമാക്കുക. ഉരുക്ക്‌ നിര്‍മ്മിതമായ പൈപ്പുകള്‍ വഴിയാണ്‌ വീടുകളിലും ഫല്‍റ്റുകളിലും വാതകം എത്തിക്കുന്നത്‌. പ്രകൃതി വാതക വിതരണത്തിനായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമതടസങ്ങളെല്ലാം നീങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...