Wednesday, February 15, 2017

മുത്തൂറ്റ്‌ ഫിനാന്‍സ്‌ അറ്റാദായം 291 കോടി രൂപ;




കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ ഡിസംബറിലവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ 291 കോടി രൂപ അറ്റാദയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 187 കോടി രൂപയേക്കാള്‍ 56 ശതമാനം വര്‍ധനയാണ്‌ അറ്റാദായത്തിലുണ്ടായിട്ടുള്ളതെന്ന്‌ ചെയര്‍മാന്‍ എം ജി ജോര്‍ജ്‌ മുത്തൂറ്റ്‌ പറഞ്ഞു. 
നടപ്പുവര്‍ഷത്തിന്റെ ആദ്യഒമ്പതു മാസക്കാലത്ത്‌ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 58 ശതമാനം വര്‍ധനയോടെ 858 കോടി രൂപയിലെത്തി. 2015-16 മുഴുവര്‍ഷത്തെ അറ്റാദായം 810 കോടി രൂപയായിരുന്നു.
നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ റീട്ടെയില്‍ വായ്‌പ 11 ശതമാനം വര്‍ധനയോടെ 2583 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവില്‍ നല്‍കിയ വായ്‌പ 1583 കോടി രൂപയാണ്‌. ഡിസംബര്‍ 31 വരെ കമ്പനി മൊത്തം നല്‍കിയിട്ടുള്ള വായ്‌പ 26,962 കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു.
നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡിന്റെ ഉപകമ്പനികളെല്ലാം മികച്ച പ്രകടനം കാഴ്‌ച വച്ചതായി മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌ പറഞ്ഞു. ഉപകമ്പനിയും മൈക്രോ ഫിനാന്‍സ്‌ കമ്പനിയുമായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം റിപ്പോര്‍ട്ടിംഗ്‌ ക്വാര്‍ട്ടറില്‍ മുത്തൂറ്റ്‌ ഫിനാന്‍സ്‌57.16 ശതമാനത്തില്‍നിന്ന്‌ 64.60 ശതമാനമായി ഉയര്‍ത്തിയതായി അദ്ദേഹം അറിയിച്ചു.
ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ലോണ്‍ പോര്‍ട്ട്‌ഫോളിയോ ഒമ്പതു മാസക്കാലത്ത്‌ 72 ശതമാനം വര്‍ധനയോടെ 454 കോടി രൂപയിലെത്തി. ഈ കാലയളവിലെ കമ്പനിയുടെ അറ്റാദായം 7 കോടി രൂപയാണ്‌. 2015-16- മുഴുവര്‍ഷത്തിലെ അറ്റാദായം ആറു കോടി രൂപയായിരുന്നു. ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ ബെല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ നിഷ്‌ക്രിയ ആസ്‌തി 0.02 ശതമാനമാണ്‌.
മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ഭവനവായ്‌പ സബ്‌സിഡിയറിയാ മുത്തൂറ്റ്‌ ഹോംഫിന്‍ ഇന്ത്യയുടെ നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ 204 കോടി രൂപ വായ്‌പ നല്‍കി. മുന്‍വര്‍ഷമിതേ കാലയളവില്‍ നല്‍കിയത്‌ 173 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം 11 കോടി രൂപയും അറ്റാദായം 73 ലക്ഷം രൂപയുമാണ്‌. 2015-16 മുഴുവര്‍ഷത്തില്‍ നേടിയ വരുമാനം രണ്ടു കോടി രൂപയും അറ്റാദായം 1.47 ലക്ഷം രൂപയുമായിരുന്നു. 
മുത്തൂറ്റ്‌ ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റി ഇന്‍ഷുറന്‍സ്‌ ബ്രോക്കേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ 44 കോടി രൂപ പ്രീമിയം ശേഖരിച്ചു. മുന്‍വര്‍ഷം മുഴുവര്‍ഷത്തില്‍ നേടിയ പ്രീമിയം 49 കോടി രൂപയായിരുന്നു.
കമ്പനിയുടെ ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ്‌ ഫിനാന്‍സ്‌ നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ നല്‍കിയ വായ്‌പ 25 ശതമാനം വളര്‍ച്ചയോടെ 856 കോടി ശീലങ്കന്‍ രൂപയിലെത്തി. ഈ കാലയളവിലെ വരുമാനം 155 കോടി എല്‍കെആറും (മുന്‍വര്‍ഷം മുഴുവര്‍ഷത്തെ വരുമാനം 139 കോടി എല്‍കെആര്‍) അറ്റാദായം 19 കോടി എല്‍കെആറും (മുന്‍വര്‍ഷം മുഴുവര്‍ഷത്തില്‍ 18 കോടി എല്‍കെആര്‍) ആണ്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...