Sunday, February 12, 2017

Etihad Airways growth-ഇത്തിഹാദ്‌ എയര്‍വേയ്‌സിന്‌ മികച്ച വളര്‍ച്ച




കൊച്ചി : യുഎഇയുടെ ദേശീയ എയര്‍ലൈന്‍ കമ്പനിയായ ഇത്തിഹാദിന്‍ 2016-ല്‍ ലഭിച്ച യാത്രക്കാരുടെ എണ്ണത്തില്‍ ആറ്‌ ശതമാനം വര്‍ധന. കഴിഞ്ഞവര്‍ഷം 1.85 കോടി യാത്രക്കാരെയാണ്‌ ഇത്തിഹാദിനു ലഭിച്ചത്‌. വ്യോമയാന ഗതാഗത മേഖലയില്‍ കടുത്ത മത്സരം നടക്കുമ്പോഴും സുസ്ഥിരമായ വളര്‍ച്ച നേടാനായതില്‍ സന്തോഷമുണ്ടെന്ന്‌ ഇത്തിഹാദ്‌ ഏവിയേഷന്‍ ഗ്രൂപ്പ്‌ പ്രസിഡന്റും സിഇഒയുമായ ജെയിംസ്‌ ഹോഗന്‍ പറഞ്ഞു.
2016ല്‍ പാസഞ്ചര്‍, കാര്‍ഗോ ഇനങ്ങളിലായി 1.09 ലക്ഷം ഫ്‌ളൈറ്റുകളാണ്‌ ഇത്തിഹാദ്‌ എയര്‍വേസ്‌ കൈകാര്യം ചെയ്‌തത്‌. 112 വിമാനത്താവളങ്ങളില്‍ നിന്നായി വിമാനങ്ങള്‍ പറന്നത്‌ 44.6 കോടി കിലോമീറ്റര്‍.
ഇത്തിഹാദ്‌ എയര്‍വേസിന്‍ നിലവില്‍ 119 വിമാനങ്ങളാണുള്ളത്‌. ലോകത്ത്‌ ഏറ്റവും പഴക്കം കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയെന്ന കീര്‍ത്തി ഇത്തിഹാദ്‌ എയര്‍വേസിനുണ്ട്‌. ആറ്‌ വര്‍ഷമാണ്‌ ഇത്തിഹാദ്‌ വിമാനങ്ങളുടെ ശരാശരി പഴക്കം. 2016ല്‍ പുതിയ പത്ത്‌ വിമാനങ്ങള്‍ ഇത്തിഹാദ്‌ സ്വന്തമാക്കി. ഇതില്‍ മൂന്ന്‌ എയര്‍ബസ്‌ എ 380, അഞ്ച്‌ ബോയിങ്‌ 787, രണ്ട്‌ ബോയിങ്‌ 777-200 കാര്‍ഗോ വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം 
12 വിമാനങ്ങള്‍ കൂടി സ്വന്തമാക്കാനാണ്‌ ഇത്തിഹാദിന്റെ പദ്ധതി. അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്‌തവരില്‍ 76 ശതമാനത്തിലധികവും തെരഞ്ഞെടുത്തത്‌ ഇത്തിഹാദ്‌ എയര്‍വേസിനെയാണ്‌. ഇത്തിഹാദിന്റെ പങ്കാളികളായ വിമാന കമ്പനികളിലെ യാത്രക്കാരുടെ എണ്ണവും കൂടി പരിഗണിക്കുമ്പോള്‍ അബുദാബി വിമാനത്താവളത്തിലെ 86 ശതമാനം യാത്രക്കാര്‍ വരും.
2016ല്‍ നിരവധി പുതിയ കേന്ദ്രങ്ങളിലേയ്‌ക്ക്‌ കൂടി ഇത്തിഹാദ്‌ സര്‍വ്വീസ്‌ ആരംഭിച്ചു. ഇറ്റലിയിലെ വെനീസ്‌, മെറോക്കോയിലെ റാബറ്റ്‌, ടര്‍ക്കിയിലെ സേബിഹാ ഗാക്കന്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ സര്‍വ്വീസ്‌ തുടങ്ങിയത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു. മുംബൈയില്‍ നിന്ന്‌ മെല്‍ബണിലേയ്‌ക്ക്‌ എയര്‍ബസ്‌ എ 380 ഫ്‌ളൈറ്റും ഇത്തിഹാദ്‌ യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട്‌, കെയ്‌റോ എന്നിവടങ്ങളിലേയ്‌ക്ക്‌ ദിവസേന ഒരു സര്‍വ്വീസ്‌ അധികം നല്‍കി. ദോഹ റൂട്ടില്‍ അഞ്ചാമതൊരു സര്‍വ്വീസ്‌ കൂടി ആരംഭിച്ചു. ദമാം, മനില, ടെഹ്‌റാന്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള സര്‍വ്വീസുകളുടെ എണ്ണം കൂട്ടി. ഇവയും 2016ല്‍ ഇത്തിഹാദ്‌ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയില്‍ പെടുന്നു.
ലോകത്തിലെ വിവിധ വിമാന കമ്പനികളുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇത്തിഹാദിന്‌ ഏറെഗുണം ചെയ്‌തു. ഈ പങ്കാളിത്തം വഴി 55 ലക്ഷം യാത്രക്കാരെയാണ്‌ ലഭിച്ചത്‌. 2015 നെ അപേക്ഷിച്ച്‌ ഒമ്പത്‌ ശതമാനം അധികമാണിത്‌. കാര്‍ഗോ സര്‍വ്വീസ്‌ പരിഗണിച്ചാല്‍ മറ്റു വിമാന കമ്പനികളുമായി സഹകരിച്ച്‌ കൂടുതല്‍ കേന്ദ്രങ്ങളിലേയ്‌ക്ക്‌ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഇത്തിഹാദിനു കഴിഞ്ഞു. 5,92,700 ടണ്‍ കാര്‍ഗോയാണ്‌ 2016ല്‍ ഇത്തിഹാദ്‌ കൈകാര്യം ചെയ്‌തത്‌.
2016 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച്‌ 26,635 ജീവനക്കാര്‍ ഇത്തിഹാദ്‌ എയര്‍വേസിനുണ്ട്‌ 150 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജീവനക്കാരില്‍ 3,000 പേര്‌ എമിറേറ്റ്‌ പൗരന്മാരാണ്‌. ഇതില്‍ 52 ശതമാനം സ്‌ത്രീകളാണ്‌. എന്‍ജിനീയര്‍, പൈലറ്റ്‌ തസ്‌തികളിലും സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഒട്ടേറെ അംഗീകാരങ്ങളും ബഹുമതികളും ഇത്തിഹാദ്‌ എയര്‍വേസിനെ തേടിയെത്തിയ വര്‍ഷം കൂടിയാണ്‌ കടന്നുപോയത്‌. ഏറ്റവും നിലവാരമുള്ള വിമാനസര്‍വ്വീസ്‌ നടത്തിയതിനുള്ള സ്‌കൈട്രാക്‌സ്‌ സര്‍ട്ടിഫൈഡ്‌ ഫൈവ്‌ സ്റ്റാര്‍ എയര്‍ലൈന്‍ റേറ്റിങ്‌ ലഭിച്ചതാണ്‌ 
അതില്‍ പ്രധാനം. ഏറ്റവും മികച്ച എയര്‍ലൈനുള്ള വേള്‍ഡ്‌ ട്രാവല്‍ അവാര്‍ഡ്‌ തുടര്‍ച്ചയായ എട്ടാം തവണയും ഇത്തിഹാദ്‌ നേടി. ഏറ്റവും നല്ല ക്യാബിന്‍ ഡിസൈനുള്ള ക്രിസ്റ്റല്‍ ക്യാബിന്‍ അവാര്‍ഡ്‌ ഇത്തിഹാദിന്റെ ബോയിങ്‌ 787 സ്വന്തമാക്കി.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...