Friday, October 17, 2025
സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍
കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കുള്ള സഹ-ക്യൂറേറ്റർമാരുടെ പേരുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏഴ് മേഖലകളായി തിരിച്ചാണ് സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റര്‍മാരെ തെരഞ്ഞെടുത്തത്.
രാജ്യത്തുടനീളമുള്ള സർക്കാർ ധനസഹായമുള്ള ആർട്ട് കോളേജുകളുമായി സഹകരിച്ച് വളർന്നു വരുന്ന കലാകാരന്മാരെ അവരുടെ പരിശീലനത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും തങ്ങളുടെ സൃഷ്ടികൾ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ നല്‍കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കെഎംബിയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12-ന് ആരംഭിച്ച് 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും. കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ഉദ്ഘാടനത്തിന് ഒരു ദിവസം കഴിഞ്ഞാണ് (ഡിസംബര്‍ 13) സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനം ആരംഭിക്കുന്നത്.
രാജ്യത്തെ ഏഴ് മേഖലകളിലായി 150-ലധികം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി ഇടപെട്ടാണ് ക്യൂറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. അവർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി പ്രദർശനത്തിൽ പങ്കെടുക്കേണ്ടവരെ തിരഞ്ഞെടുക്കുകയും, സ്റ്റുഡന്റ്സ് ബിനാലെ പ്രദർശനത്തിനായി പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ക്ലാസ് മുറിയ്ക്ക് അപ്പുറമുള്ള ബദൽ വിദ്യാഭ്യാസത്തിനും പ്രയോഗിക പഠനത്തിനും ഊന്നൽ നൽകിക്കൊണ്ട്, രാജ്യത്തെ കലാ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനുള്ള വേദിയായി സ്റ്റുഡന്റ്സ് ബിനാലെ വര്‍ത്തിക്കും.
വിദ്യാർത്ഥി ബിനാലെയുടെ ഓരോ പതിപ്പും പഠന പ്രക്രിയയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഡയറക്ടർ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ പറഞ്ഞു, ഇന്ത്യയിലെ കലാ വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളും കുറവുകളും മനസ്സിലാക്കാനാണ് വിദ്യാർത്ഥികൾ, അധ്യാപകർ, ക്യൂറേറ്റർമാർ, കലാകാരന്മാർ എന്നിവരുമായി ചേർന്ന് കെബിഎഫ് പ്രവർത്തിക്കുന്നത്. വിപണിക്കും ധനസഹായ സമ്പദ്‌വ്യവസ്ഥയ്ക്കും പുറത്ത് സാധ്യമായ പരിശീലനങ്ങൾ എന്തൊക്കെയാണെന്ന് ഈ ഉദ്യമം പരിശോധിക്കുന്നു. സ്വതന്ത്ര കലാകാരന്മാർ നടത്തുന്ന സംരംഭങ്ങൾ, റെസിഡൻസി മാതൃകകൾ, കൂട്ടായ പ്രവർത്തനങ്ങൾ, അധ്യാപനം, സ്വയം പ്രസിദ്ധീകരണം തുടങ്ങിയവയില്‍ മാതൃകയാകാനും സഹകരിക്കാനും സഹപ്രവർത്തകരായാണ് ക്യൂറേറ്റർമാരെ ക്ഷണിച്ചത്. സാഹചര്യങ്ങളും വെല്ലുവിളികളും മനസിലാക്കി അറിവ് നേടാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള വഴിയാണിതെന്നും മാരിയോ ചൂണ്ടിക്കാട്ടി.
സ്റ്റുഡന്റ്സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍ ഇവരാണ്-പഞ്ചാബ്, ഡൽഹി, ഹരിയാന, ഗുജറാത്ത്, ഗോവ, രാജസ്ഥാൻ മേഖല- സവ്യസാചി അഞ്ജു പ്രബീര്‍ സുകന്യ ഡെബ്; കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്- ഡോ. സുധീഷ് കോട്ടേമ്പ്രം, ഡോ. ശീതൾ സി.പി; കർണാടക, തെലങ്കാന- ചിനാർ ഷാ, അശോക് വിഷ്; ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് - ഖുർഷീദ് അഹമ്മദ് സൽമാൻ ബഷീർ ബാബ എന്നിവരാണ് പ്രതിനിധീകരിക്കുന്നത്.
പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ ഗാബ്ബ എന്ന കലാകാരന്മാരുടെ കൂട്ടായ്മ (റിതുശ്രീ മോണ്ഡൽ, ഹിമാംഗ്ഷു ശർമ്മ, റബീഉൽ ഖാൻ, സുരജിത് മുടി) എന്നിവർ പ്രതിനിധീകരിക്കുന്നു. അംഗ ആർട്ട് കളക്ടീവ് ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സിക്കിമിലും ശിൽപ്പശാലകൾക്ക് നേതൃത്വം നൽകും. സെക്യുലർ ആർട്ട് കളക്ടീവ് (സാലിക് അൻസാരി, ഭൂഷൺ ഭോംബാലെ, ഷമീം ഖാൻ, ഷമൂദ അംറേലിയ എന്നിവർ പ്രതിനിധീകരിക്കുന്നു) മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ശിൽപ്പശാലകൾക്ക് നേതൃത്വം നൽകും.
ഫിനിഷിംഗ് സ്കൂൾ ഇനിഷ്യേറ്റീവുമായി ആക്സിയ ടെക്നോളജീസ്; വരും തലമുറയിലെ എഞ്ചിനീയർമാരെ വളർത്തുക ലക്ഷ്യം
കേരളത്തിലെ യുവ സാങ്കേതിക വിദഗ്ദ്ധർക്കിടയിൽ തൊഴിൽ സന്നദ്ധത വളർത്തുന്നത് ലക്ഷ്യമിട്ടുള്ള സി.എസ്.ആർ പദ്ധതി
തിരുവനന്തപുരം, ഒക്ടോബർ 15, 2025: ലോകത്തെ മുൻനിര വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്, പുതുതലമുറയിലെ എഞ്ചിനീയറിംഗ് പ്രതിഭകളെ വാർത്തെടുക്കാനായി ആരംഭിച്ച, ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം 2025, വിജയകരമായി പൂർത്തിയാക്കി. അക്കാദമിക രംഗവും, വ്യവസായവും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ സി.എസ്.ആർ വിഭാഗമായ അക്സിയ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റേതാണ് ഈ സംരംഭം.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെയും, കൈമനം ഗവൺമെൻ്റ് വനിതാ പോളിടെക്നിക് കോളേജിലെയും, അമ്പത് വിദ്യാർത്ഥികളായിരുന്നു 12 ആഴ്ച നീണ്ടുനിന്ന, പ്രോഗ്രാമിന്റെ ഭാഗമായത്. കനൽ ഇന്നൊവേഷൻസുമായി സഹകരിച്ചാണ് ആക്സിയ ഫിനിഷിംഗ് സ്കൂൾ പദ്ധതി.
യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ആക്സിയ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ഡയറക്ടർ എം. മോഹൻ, അതിവേഗ സാങ്കേതിക മാറ്റങ്ങൾക്കും, മത്സരങ്ങൾക്കും പിന്നാലെ കമ്പനികൾ സഞ്ചരിക്കുന്ന ഇക്കാലത്ത്, വരും തലമുറയെ വാർത്തെടുക്കാൻ സമയവും വിഭവങ്ങളും വിനിയോഗിക്കുന്നതിൽ ആക്സിയ പ്രശംസ അർഹിക്കുന്നതായി അഭിപ്രായപ്പെട്ടു.
ആക്സിയ ഫിനിഷിംഗ് സ്കൂൾ ഇനിഷ്യേറ്റീവ്, കേവലം തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമല്ല, വിദ്യാർത്ഥികളിൽ, മൂല്യങ്ങളും, ജിജ്ഞാസയും, സ്വപ്നങ്ങളും വളർത്തിയെടുക്കുക കൂടിയാണെന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒ.യുമായ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി.
ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ഡയറക്ടർ എം. മോഹൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ പ്രൊഫ. ദിപങ്കർ ബാനർജി, ആക്സിയ ടെക്നോളജീസിൻ്റെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ, ആക്സിയ ടെക്നോളജീസ് വൈസ് പ്രസിഡൻ്റ് - ന്യൂ ഇനിഷ്യേറ്റീവ്സ് ആൻഡ് ഹെഡ് ഓഫ് സി.എസ്.ആർ. രജീഷ് .ആർ, കൈമനം ഗവൺമെൻ്റ് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ബീന എസ്, ആക്സിയ ടെക്നോളജീസ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ജോസ് കുന്നപ്പള്ളി തുടങ്ങിയവർ ബിരുദദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖ്യാതിഥികൾ വിദ്യാർത്ഥികൾക്ക്, സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.
സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും
പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി 20ന്:
ആലുവ: ആര്‍എസ്എസ് മുന്‍ കേരള പ്രാന്ത സംഘചാലകും പ്രശസ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായിരുന്ന പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനം 20ന് നടക്കും. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും. 19ന് രാത്രി കൊച്ചിയിലെത്തുന്ന സര്‍സംഘചാലക് 20ന് രാവിലെ പി.ഇ.ബി. മേനോന്റെ ആലുവയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന് രാവിലെ 10.30ന് നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ നടക്കുന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ അദ്ദേഹം സ്മൃതിഭാഷണം നടത്തും. കേരള ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, കുമ്മനം രാജശേഖരന്‍, സംഘ വിവിധക്ഷേത്ര സംഘടനാ ഭാരവാഹികള്‍, രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.
*************************************
മീഡിയ പാസ്സ് വേണ്ടവർ നാളെ (ഒക്ടോബർ 18) തന്നെ ഈ നമ്പറിൽ അറിയിക്കുമല്ലോ..
ബന്ധപ്പെടേണ്ട നമ്പര്‍:
ആര്‍. സുധേഷ് (എറണാകുളം വിഭാഗ് പ്രചാര്‍ പ്രമുഖ്)
9995496410
Vishwa Samvad Kendra Kerala
Samvadat Souhardam, ’Amity through Interaction’.
Follow us on :
Facebook : https://www.facebook.com/vskkerala
Twitter :https://twitter.com/vskkerala
Youtube : https://www.youtube.com/user/vskkerala
Website : www.vskkerala.com
ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ ലാന്‍ഡ് പൂളിംഗ് നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി
ലാന്‍ഡ് പൂളിംഗ് ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്‍ഫോപാര്‍ക്ക് ഫേസ് മൂന്നിനായി ലാന്‍ഡ് പൂളിംഗ് വ്യവസ്ഥയില്‍ ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ വികസന ഭാവിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലാന്‍ഡ് പൂളിംഗിലൂടെ ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് ചുമതല വഹിക്കുന്ന ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മന്റ് അതോറിറ്റി) ലാന്‍ഡ് പൂളിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ പാര്‍ക്ക് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. അതിലെ ഏറ്റവും ക്രിയാത്മകമായതാണ് ലാന്‍ഡ് പൂളിംഗ്. ഇന്‍ഫോപാര്‍ക്കിന് സ്വന്തം വിഭവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
ഇൻഫോപാര്‍ക്ക് ഫേസ് മൂന്ന് രാജ്യത്തിനാകെ മാതൃകാ നഗരമായി മാറുമെന്ന ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഐടി വകുപ്പ് സെ്പഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐ എ എസ് പറഞ്ഞു.
നിര്‍ദ്ദിഷ്ട ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ എഐ സിറ്റിയെന്ന ആശയം ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. ഫേസ് മൂന്നിന്റെ ഔദ്യോഗികമായ നടപടിക്രമങ്ങള്‍ ഓഫീസ് ഉദ്ഘാടനത്തോടെ ആരംഭിച്ചു കഴിഞ്ഞു. ഭൂമിയേറ്റെടുക്കലുമായി ജിസിഡിഎ മുന്നോട്ടു പോകുമ്പോള്‍ എഐ സിറ്റിയുടെ ഡിസൈന്‍, സോഫ്റ്റ് വെയര്‍ വികസനം, തുടങ്ങിയവയുമായി ഇന്‍ഫോപാര്‍ക്കും മുന്നോട്ടു പോവുകയാണ്.
അടിസ്ഥാന സേവനങ്ങളെല്ലാം നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി നടത്തുന്നതാണ് എഐ സിറ്റിയുടെ പ്രാഥമിക ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. തത്സമയ ഡാറ്റാ വിശകലനത്തിലൂടെയാണ് സേവനങ്ങള്‍ നല്‍കുന്നത്. ഡിജിറ്റല്‍ നാഡീവ്യവസ്ഥയാകും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. നിര്‍ദ്ദിഷ്ട എഐ സിറ്റിയ്ക്കായുള്ള ഡീപ് ടെക് സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യ കഴിയുന്നത്ര കേരളത്തില്‍ വികസിപ്പിക്കും. ഇതിലൂടെ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടുന്ന ആവാസവ്യവസ്ഥ ഇവിടെ സംജാതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാന്‍ഡ് പൂളിംഗ് വിജയിപ്പിക്കേണ്ടത് വരും തലമുറയോട് ചെയ്യുന്ന മഹത്തായ ഉത്തരവാദിത്തമാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു. ഈ ഇടപെടല്‍ സൃഷ്ടിക്കാന്‍ പോകുന്ന മാതൃക വളരെ വലുതാണ്. ചുരുങ്ങിയ സമയം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലാന്‍ഡ് പൂളിംഗ്, എഐ സിറ്റി കോണ്‍സെപ്ട് എന്നിവ അടങ്ങിയ ബുക്ക് ലെറ്റ് എറണാകുളം ജില്ല അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐ എ എസ് പ്രകാശനം ചെയ്തു. ജിസിഡിഎ സെക്രട്ടറി ഷാരി എം വി പദ്ധതി അവതരണം നടത്തി. ജിസിഡിഎ എക്സിക്യൂട്ടീവ് കമിറ്റി അംഗം എ ബി സാബു ചടങ്ങില്‍ പങ്കെടുത്തു.
യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിനെ സ്ഥിരം ഫെസ്റ്റിവെല്‍ ആക്കും:
യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിനെ സ്ഥിരം ഫെസ്റ്റിവെല്‍ ആക്കും: മന്ത്രി
മുഹമ്മദ് റിയാസ് ഇന്ത്യയിലെ ആദ്യ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ 'യാന'ത്തിന്
വര്‍ക്കലയില്‍ തുടക്കം വര്‍ക്കല: യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന
ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ 'യാന'ത്തിന്‍റെ ഒന്നാം
പതിപ്പിന് വര്‍ക്കലയില്‍ തുടക്കമായി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി
വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ
മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 19 വരെയാണ് ഫെസ്റ്റിവെല്‍. യാനം
ട്രാവല്‍-ലിറ്റററി ഫെസ്റ്റിവല്‍ ഒരു സ്ഥിരം ഫെസ്റ്റിവല്‍ ആക്കുന്നതിന് ടൂറിസം
വകുപ്പ് ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരള ടൂറിസം വളര്‍ച്ചയുടെ
ഘട്ടത്തിലാണ്. ഓരോ മേഖലയിലും വലിയ മുന്നേറ്റം നടത്താനായിട്ടുണ്ട്. ടൂറിസം
പ്രചാരണത്തിനായി വ്യത്യസ്ത ആശയങ്ങള്‍ കേരളം നടപ്പിലാക്കിവരുന്നു. അത്തരത്തിലൊരു
പ്രചാരണ പരിപാടിയാണ് സഞ്ചാരവും സാഹിത്യവും ഒത്തുചേരുന്ന യാനം. ഡെസ്റ്റിനേഷന്‍
വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ്
തുടങ്ങിയവയിലൂടെ കൂടുതല്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കാനായി. യാനത്തിലൂടെയും
അതിന് സാധിക്കും. വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്താനും
യാനം സഹായിക്കും. സഞ്ചാരികളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തിയ
ഡെസ്റ്റിനേഷനാണ് വര്‍ക്കല. ആ മുന്നേറ്റത്തിന് കൂടുതല്‍ വേഗം പകരാന്‍ യാനത്തിലൂടെ
സാധിക്കും. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍
അടയാളപ്പെടുത്താനാണ് ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരമൊരു ആശയം രാജ്യത്തുതന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. സഞ്ചാര
സാഹിത്യത്തിന്‍റെയും ദൃശ്യസഞ്ചാരങ്ങളുടേയും മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ്
യാത്രയുമായി ബന്ധപ്പെട്ടവരുടെ ഒത്തുചേരലിനായുള്ള സാഹിത്യോല്‍സവത്തിന് കേരള ടൂറിസം
മുന്‍കൈ എടുത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രധാന ടൂറിസം
ഡെസ്റ്റിനേഷനുകളിലൊന്നായ വര്‍ക്കല യാനം ഫെസ്റ്റിവെലിന്‍റെ ആദ്യ പതിപ്പിന്
വേദിയാകാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് അധ്യക്ഷനായിരുന്ന വി.ജോയ് എംഎല്‍എ
പറഞ്ഞു. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകളും
യാത്രാനുഭവങ്ങളും പങ്കിടുന്നതിന് ടൂറിസം വകുപ്പ് വേദിയൊരുക്കുന്ന സവിശേഷ സംരംഭമാണ്
യാനം ഫെസ്റ്റിവെലെന്ന് മുഖ്യാതിഥിയായ നടിയും ട്രാവല്‍ വ്ളോഗറുമായ അനുമോള്‍ പറഞ്ഞു.
പുസ്തകങ്ങളാണ് തന്നെ രൂപപ്പെടുത്തിയതെന്നും യാത്രകള്‍ തരുന്ന അനുഭവം ഏറെ
വലുതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. യാത്രയില്‍ കാണുന്ന സ്ഥലങ്ങള്‍, മനുഷ്യര്‍,
ജീവിതം എന്നിവയെല്ലാം വ്യക്തിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും അവര്‍
കൂട്ടിച്ചേര്‍ത്തു. നിരവധി നൂതന പദ്ധതികള്‍ കേരള ടൂറിസം ആസൂത്രണം ചെയ്ത്
നടപ്പാക്കാറുണ്ടെന്നും അക്കൂട്ടത്തിലെ ഏറ്റവും പുതിയ സംരംഭമാണ് യാനം
ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ യാനം എന്ന് സ്വാഗതപ്രസംഗത്തില്‍ ടൂറിസം സെക്രട്ടറി
കെ. ബിജു പറഞ്ഞു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, കൗണ്‍സിലര്‍ അജയകുമാര്‍
എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഫെസ്റ്റിവെല്‍ ഡയറക്ടര്‍ സബിന്‍ ഇഖ്ബാല്‍
ഫെസ്റ്റിവെലിന്‍റെ ആമുഖ വിവരണം നടത്തി. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍)
ശ്രീധന്യ സുരേഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം 'ഇന്‍ സെര്‍ച്ച് ഓഫ്
സ്റ്റോറീസ് ആന്‍ഡ് കാരക്ടേഴ്സ്' എന്ന ആദ്യ സെഷനില്‍ ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍
കരുണതിലക, എഴുത്തുകാരി കെ.ആര്‍ മീര, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി
അയ്യര്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് 6.30 ന് പ്രസിദ്ധ സിനിമാ പിന്നണി ഗായകന്‍
ഷഹബാസ് അമന്‍റെ നേതൃത്വത്തില്‍ 'ഷഹബാസ് പാടുന്നു' എന്ന സംഗീത പരിപാടി നടന്നു.
'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിന്‍റെ
കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.
യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമാണ് യാനം. ട്രാവല്‍
വ്ളോഗര്‍മാര്‍, ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍
തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും
കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ
വ്യത്യസ്തമാക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകരുടെ
ശ്രദ്ധേയ നിരയാണ് യാനം ഫെസ്റ്റിലുള്ളത്. ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാര്‍,
കലാകാരന്‍മാര്‍, ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, സാഹസികസഞ്ചാരികള്‍,
പാചകരംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ ഫെസ്റ്റിവെലിന്‍റെ ഭാഗമാകും. എഴുത്തുകാരെയും
പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയുള്ള ഈ ഉദ്യമം ലോകത്താകെയുള്ള സഞ്ചാരസാഹിത്യ
മേഖലയിലേക്ക് കേരളമെന്ന ഡെസ്റ്റിനേഷനെ വ്യത്യസ്തമായി അടയാളപ്പെടുത്തുവാനാണ്
ലക്ഷ്യമിടുന്നത്. എഴുത്ത്, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളില്‍ പരിശീലന കളരികളും
യാനത്തിന്‍റെ ഭാഗമായി നടക്കും.
Subscribe to:
Comments (Atom)
സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍
കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...
-
പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി 20ന്: ആലുവ: ആര്‍എസ്എസ് മുന്‍ കേരള പ്രാന്ത സംഘചാലകും പ്രശസ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായിരുന്ന പി.ഇ.ബി. മേനോ...

