Monday, May 22, 2017

18 ശതമാനം ചരക്കു സേവന നികുതി ടെലികോം മേഖലയെ നിരാശപ്പെടുത്തിയതായി സി.ഒ.എ.ഐ.




കൊച്ചി: രാജ്യം മുഴുവന്‍ ഒരൊറ്റ നികുതി സാധ്യമാക്കുന്നതും ബിസിനസ്‌ എളുപ്പമാക്കുന്നതും നികുതി പിരിവു മികച്ച രീതിയിലാക്കാന്‍ സഹായിക്കുന്നതുമായ ചരക്കു സേവന നികുതി നടപ്പാക്കലിനെ മികച്ച ഒരു പരിഷ്‌ക്കാരമെന്ന നിലയിലാണ്‌ ടെലികോം വ്യവസായ മേഖല സ്വാഗതം ചെയ്‌തു വരുന്നത്‌. എന്നാല്‍ ഇപ്പോഴേ ബുദ്ധിമുട്ടിലായിരിക്കുന്ന മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കു നയിക്കുന്നതാണ്‌ ടെലികോം മേഖലയ്‌ക്കായി 18 ശതമാനം നികുതി നിരക്കു പ്രഖ്യാപിച്ച നടപടിയെന്ന്‌ സി.ഒ.എ.ഐ. ചൂണ്ടിക്കാട്ടി. 
ടെലികോം വ്യവസായ മേഖല ചരക്കു സേവന നികുതിയെ പിന്തുണക്കുകയാണെങ്കിലും 18 ശതമാനം നിരക്കു പ്രഖ്യാപിച്ച നടപടിയില്‍ ടെലികോം വ്യവസായത്തെ നിരാശപ്പെടുത്തിയെന്ന്‌്‌ സി.ഒ.എ.ഐ. ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്‌ മാത്യൂസ്‌ പറഞ്ഞു. മേഖലയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നും ഏതു നിരക്കും നിലവിലുള്ള നിരക്കായ 15 ശതമാനത്തില്‍ അധികരിക്കരുതെന്നും തങ്ങള്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചിരുന്നതാണ്‌. നിരക്കു വര്‍ധനവ്‌ ഉപഭോക്താക്കളെ സംബന്ധിച്ച്‌ കൂടുതല്‍ ചെലവു വര്‍ധിക്കാന്‍ ഇടയാക്കും. മേഖലയില്‍ പദ്ധതിയിട്ടിട്ടുള്ള അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുള്ളവ മന്ദഗതിയിലാകുവാനും ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പതാക വാഹക നീക്കങ്ങളായ ഡിജിറ്റല്‍ ഇന്ത്യ, കാഷ്‌ലെസ്‌ ഇന്ത്യ അടക്കമുള്ളവയേയും ഇതു ബാധിക്കുമെന്നും രാജന്‍ എസ്‌. മാത്യൂസ്‌ പറഞ്ഞു. 
ചരക്കു സേവന നികുതി കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളില്‍ ടെലികോം മേഖലയുടെ പ്രതിനിധികള്‍ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും സി.ഒ.എ.ഐ. ചൂണ്ടിക്കാട്ടി.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...