Sunday, September 20, 2015

മുത്തൂറ്റ്‌ ഫിനാന്‍സ്‌ എന്‍സിഡി ഇഷ്യു ഒക്‌ടോബര്‍ 7 വരെ




കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ നോണ്‍കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ ( എന്‍സിഡി) നല്‌കി 250 കോടി രൂപ സ്വരൂപിക്കും. ഇഷ്യു ഒക്‌ടോബര്‍ ഏഴിന്‌ അവസാനിക്കും. 
ആയിരം രൂപ മുഖവിലയുളള 25 ലക്ഷം കടപ്പത്രങ്ങളാണ്‌ കമ്പനി പുറപ്പെടുവിക്കുന്നത്‌. അധിക അപേക്ഷകളുണ്ടായാല്‍ 250 കോടി രൂപ കൂടി സമാഹരിക്കാനുളള അനുമതിയുണ്ട്‌. അതായത്‌ മൊത്തം 500 കോടി രൂപയാണ്‌ സ്വരൂപിക്കുക. കുറഞ്ഞ നിക്ഷേപം 10 എന്‍സിഡിയാണ്‌. അതായത്‌ 10,000 രൂപ. കടപ്പത്രങ്ങള്‍ ബിഎസ്‌ഇയില്‍ ലിസ്റ്റു ചെയ്യും. 
നാനൂറ്‌ ദിവസം മുതല്‍ 60 മാസം വരെ വിവിധ കാലയളവുകളിലുളള എന്‍സിഡിയില്‍ നിക്ഷേപം നടത്താം. ഏതു വിഭാഗം, കാലാവധി എന്നിവ അനുസരിച്ച്‌ എന്‍സിഡിക്ക്‌ 8.75-9.50 ശതമാനം പലിശ ലഭിക്കും. വിഭാഗം രണ്ടില്‍ വരുന്ന കോര്‍പറേറ്റ്‌ നിക്ഷേപകര്‍, വിഭാഗം മൂന്നില്‍ വരുന്ന ചെറുകിട നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക്‌ കാലാവധി മുഴുവന്‍ നടത്തുന്ന നിക്ഷേപത്തിന്‌ 0.75 ശതമാനം അധികം പലിശ ലഭിക്കും. എണ്‍പത്തിനാലു മാസത്തെ കാലാവധിയിലുളള സെക്യുര്‍ ചെയ്യാത്ത എന്‍സിഡിക്ക്‌ 9.66-10.41 ശതമാനമാണ്‌ പലിശ.
ഉയര്‍ന്ന സുരക്ഷിതത്വം വ്യക്തമാക്കുന്ന ക്രിസില്‍ ഡബിള്‍ എ റേറ്റിംഗും ഇക്രയുടെ സ്റ്റേബിള്‍ റേറ്റിംഗും ഈ എന്‍സിഡിക്കുണ്ട്‌. മുത്തൂറ്റ്‌ ഫിനാന്‍സ്‌ നടത്തുന്ന പതിമൂന്നാമത്തെ എന്‍സിഡി ഇഷ്യുവാണിത്‌. 
കമ്പനിയുടെ വായ്‌പ, നിക്ഷേപം, നിലവിലുളള വായ്‌പകളുടെ തിരിച്ചടവ്‌, ബിസിനസ്‌ പ്രവര്‍ത്തനങ്ങള്‍ക്കുളള മൂലധനനിക്ഷേപം, പ്രവര്‍ത്തനമൂലധനം തുടങ്ങി വിവിധ ധനകാര്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനാണ്‌ കമ്പനി ഈ തുക ഉപയോഗിക്കുക. 

No comments:

Post a Comment

10 APR 2025