Wednesday, August 10, 2016

വന്‍ പദ്ധതികള്‍ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന്‌ ഡോ. ആസാദ്‌ മൂപ്പന്‍




കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വന്‍ പദ്ധതികള്‍ക്കായി പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന്‌ ഡിഎം ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പന്‍ നിര്‍ദ്ദേശിച്ചു. 
നോര്‍ത്ത്‌ മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വടക്കന്‍ മലബാറിലേയ്‌ക്ക്‌ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി കൊച്ചിയില്‍ സംഘടിപ്പിച്ച വടക്കന്‍ മലബാര്‍ ബിസിനസ്‌ നിക്ഷേപക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നതിനും സംസ്ഥാനത്തിലേയ്‌ക്ക്‌ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഏകജാലക സംവിധാനം ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുറത്തുനിന്നുള്ള നിക്ഷേപകരെ തടയുന്നതിന്‌ കാരണമാകുന്ന തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ നിര്‍ത്തണമെന്നും ഡോ. ആസാദ്‌ മൂപ്പന്‍ പറഞ്ഞു. 
കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷത്തിനിടയില്‍ ഡിഎം ആസ്റ്റര്‍ ഗ്രൂപ്പ്‌ 1500 കോടി രൂപ സംസ്ഥാനത്ത്‌ നിക്ഷേപിച്ചിട്ടുണ്ട്‌. ഇതിലൂടെ ആയിരം ഡോക്ടര്‍മാരും രണ്ടായിരം നഴ്‌സുമാരും അടക്കം 8500 പേര്‍ക്ക്‌ ജോലി കൊടുക്കാനായി. തികച്ചു പ്രസാദാത്മകമായ പ്രതികരണമാണ്‌ തനിക്ക്‌ ലഭിച്ചതെന്നും പുതിയ പദ്ധതികള്‍ക്കായി നിക്ഷേപകര്‍ എത്തണമെന്ന്‌ നിര്‍ദ്ദേശിക്കുകയാണെന്നും ഡോ. മൂപ്പന്‍ പറഞ്ഞു. 
വിദേശത്തുനിന്നുള്ള നിക്ഷേപകര്‍ കഴിവുറ്റ പ്രഫഷണല്‍ മാനേജ്‌മെന്റിനെ പ്രാദേശികമായ കാര്യങ്ങള്‍ക്കായി നിയോഗിക്കണം. വിദൂരത്തുനിന്നുള്ള നിയന്ത്രണം പലപ്പോഴും ദീര്‍ഘകാലത്തേയ്‌ക്ക്‌ വിജയകരമായിരിക്കില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിനുവേണ്ടി തുടര്‍ന്നും മുതല്‍മുടക്കുമെന്നു വടക്കന്‍ മലബാറില്‍ 150 കോടി രൂപ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി 150 കോടി രൂപ ചെലവില്‍ 200 ബെഡുകളുള്ള ആശുപത്രി ആരംഭിക്കും. ഈ പദ്ധതിയിലൂടെ 1500 പേര്‍ക്ക്‌ ജോലി ലഭിക്കും. തിരുവനന്തപുരത്തും പുതിയൊരു ആശുപത്രി ആരംഭിക്കുന്നുണ്ടെന്ന്‌ ഡോ. മൂപ്പന്‍ പറഞ്ഞു. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...